തിരുവനന്തപുരം : സംസ്ഥാന മെഡിക്കൽ, ഡെന്റൽ പി.ജി പ്രവേശനത്തിൽ പിന്നാക്ക സമുദായങ്ങൾക്ക് അർഹതപ്പെട്ട 30 ശതമാനം സംവരണം നിഷേധിച്ച് സംസ്ഥാന സർക്കാർ. പി.ജിക്ക് വേണ്ടത്ര സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ, നിലവിലെ ഒൻപത് ശതമാനം സംവരണം വദ്ധിപ്പിക്കാനാവില്ലെന്ന നിയമ വിരുദ്ധവും പരിഹാസ്യവുമായ ഉത്തരവാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഇന്നലെ ഇറക്കിയത്. അതേസമയം, മുന്നാക്ക സംവരണം 10 ശതമാനമായി തുടരും.
പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 27 ശതമാനം സംവരണത്തിനാണ് സുപ്രീം കോടതി ഉത്തരവ്. അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ ഡിഗ്രി, പി.ജി പ്രവേശനത്തിൽ ഒ.ബി.സിക്ക് ഈ വർഷം മുതൽ 27 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ഒരാഴ്ച മുമ്പാണ്. സംസ്ഥാന മെഡിക്കൽ ബിരുദ കോഴ്സുകളിൽ നിലവിലുള്ള 30 ശതമാനം പിന്നാക്ക സംവരണം പി.ജി കോഴ്സുകൾക്കും ബാധകമാക്കണമെന്ന് പിന്നാക്ക വിഭാഗ കമ്മിഷനും ശുപാർശ നൽകി. ഇതെല്ലാം തൃണവൽഗണിച്ചുള്ള ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉന്നതരുടെ നിലപാട് ഇടതുമുന്നണി സർക്കാരും അംഗീകരിക്കുകയായിരുന്നു.
കടുത്ത നീതി നിഷേധം
മെഡിക്കൽ പി.ജി സംവരണ സീറ്റിൽ 31 ശതമാനവും സർവീസ് ക്വോട്ടയെന്ന പേരിൽ വെട്ടിമാറ്റിയാണ് ജനസംഖ്യയ്‌ക്ക് ആനുപാതികമായ യാതൊരു മാനദണ്ഡവുമില്ലാതെ പിന്നാക്കക്കാർക്ക് നേരത്തേ 9% സംവരണം നൽകിയത്. (ഈഴവ-3,മുസ്ലിം-2,മറ്റ് പിന്നാക്ക ഹിന്ദു-1,ലത്തീൻ-എസ്.ഐ.യു.സി-1,മറ്റ് പിന്നാക്ക ക്രിസ്ത്യൻ-1,കുടുംബി-1). അനധികൃതമായ സർവീസ് ക്വോട്ട പിന്നീട് റദ്ദാക്കി. അതേസമയം, പത്ത് ശതമാനം മുന്നാക്ക സംവരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാന മെഡിക്കൽ പി.ജിയിലും കഴിഞ്ഞ വർഷം മുതൽ ഇത് ബാധകമാക്കി.
ഇതോടെ, 70 % വരുന്ന പിന്നാക്കക്കാരെക്കാൾ കൂടുതൽ സംവരണ സീറ്റ്, 20 % വരുന്ന മുന്നാക്കക്കാർക്കായി.
ഈ അനീതി 'കേരളകൗമുദി" പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് പിന്നാക്കക്കാരായ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. നാല് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് 2020 ഡിസംബർ 7ന് ഹൈക്കോടതി നിർദ്ദേശിച്ചു.
നിയമസഭയിൽ മുസ്ലിംലീഗിലെ അഹമ്മദ് കബീറിന്റെ സബ്മിഷന് അന്നത്തെ മന്ത്രി കെ.ടി.ജലീലും പിന്നാക്കവിഭാഗ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവിറക്കുമെന്ന് മറുപടി നൽകിയിരുന്നു.
സർക്കാരിന്റെ വിചിത്ര വാദങ്ങൾ
മെഡിക്കൽ പി.ജിക്ക് ഭാവിയിൽ സർവീസ് ക്വോട്ട പുനഃസ്ഥാപിക്കേണ്ടി വരുമെന്നും പിന്നാക്ക സംവരണം ഒമ്പതിൽ നിന്ന് ഉയർത്തിയാൽ മൊത്തം സംവരണം 50% കവിയുന്നത് സുപ്രീം കോടതി വിധിക്ക് എതിരാവുമെന്നുമാണ് ആരോഗ്യ പ്രിൻസിപ്പൽ
സെക്രട്ടറിയുടെ ഉത്തരവിലെ വാദങ്ങൾ.
നിറുത്തലാക്കിയ സർവീസ് ക്വോട്ട പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കോടതി നിർദ്ദേശവുമില്ല. പി.എസ്.സി നിയമനങ്ങളിൽ 50 % പിന്നാക്ക-പട്ടിക വിഭാഗ സംവരണം നിലവിലിരിക്കെ, മെരിറ്റ് ക്വോട്ടയിലെ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന് ബാധകമാക്കിയത്. അതിൽ, സുപ്രീം കോടതി വിധിയുടെ ലംഘനമൊന്നും സംസ്ഥാന സർക്കാർ കാണുന്നില്ല. മാത്രമല്ല,പിന്നാക്ക സമുദായങ്ങൾക്ക് അർഹതപ്പെട്ടതിൽ 10 % സംവരണം മുന്നാക്കക്കാർക്ക് നൽകുന്നത് നിയമവിരുദ്ധവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |