തിരുവനന്തപുരം: റേഷൻ കടകൾ വഴി സർക്കാർ സൗജന്യമായി നൽകുന്ന ഓണ ഭക്ഷ്യക്കിറ്റ് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ നടനും സംവിധായകനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചത് പൊതുവിതരണ വകുപ്പിന്റെ ഉത്തരവിന് വിരുദ്ധമെന്ന് ആക്ഷേപം. റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് കാർഡ് വിവരങ്ങൾ ഉറപ്പാക്കി വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവഹർ നഗറിലെ വസതിയിലെഎത്തി മന്ത്രി കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ജൂലായ് 31നാണ് ഓണക്കിറ്റ് വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡിലെ അംഗങ്ങൾക്കാണ് ആഗസ്റ്റ് 3 വരെ കിറ്റ് വിതരണം . മുൻഗണനേതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (വെള്ള) കാർഡിലെ അംഗമാണ് രാജു.വെള്ള കാർഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളിൽ റേഷൻ കടയിലെത്തിയാൽ കിറ്റ് ലഭിക്കില്ല. വെള്ള കാർഡ് അംഗങ്ങൾക്കു കിറ്റ് നൽകാൻ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത് ആഗസ്റ്റ് 13 മുതലാണെന്നാണ് ഉത്തരവിലുള്ളത്. .
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തു സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങാൻ റേഷൻ കടയിൽ മണിയൻപിള്ള രാജു പോയതറിഞ്ഞ് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ രാജുവിനെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.
വിവാദത്തിൽ കാര്യമില്ല: മണിയൻപിള്ള രാജു
ഒരു സെലിബ്രിറ്റിയെന്ന നിലയിൽ തനിക്ക് മന്ത്രി ഓണക്കിറ്റ് തന്നത് വിവാദമാവേണ്ട കാര്യമില്ലെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഒരു പരസ്യത്തിനു വേണ്ടി മോഹൻലാൽ വന്നാലും മമ്മൂട്ടി വന്നാലും കിറ്റു കൊടുക്കുമല്ലോ. മന്ത്രി വരുന്നതിനു മുമ്പ് തന്നെ ഇ-പോസ് മെഷീനിൽ റേഷൻ കടക്കാരൻ രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |