ക്ഷീരകർഷകർ പ്രതിസന്ധിയിൽ
ആലപ്പുഴ: പച്ചപ്പുല്ല് ലഭ്യതക്കുറവിനൊപ്പം വൈക്കോൽ ക്ഷാമവും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി. കാലംതെറ്റിയെത്തിയ മഴയെ തുടർന്ന് പുഞ്ച സീസണിൽ കുട്ടനാട്ടിൽ നിന്ന് കർഷകർക്ക് വേണ്ടത്ര വൈക്കോൽ ശേഖരിക്കാനായില്ല. വീണ്ടും മഴ കനത്ത് വെള്ളക്കെട്ടായതോടെ പച്ചപ്പുല്ലും കിട്ടാതായി.
മുൻ വർഷങ്ങളിൽ പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ വൈക്കോൽ തിരി എത്തിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോഡ് വരവ് നിലച്ചതാണ് പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടത്.
കുട്ടനാട്ടിൽ നിന്നുള്ള വൈക്കോലാണ് ജില്ലയിലെയും സമീപ ജില്ലകളിലെയും ക്ഷീരകർഷകർ ആശ്രയിച്ചിരുന്നത്. ചെലവ് കൂടുതലും വേഗം ഉപയോഗ ശൂന്യമാകുന്നതുമാണ് ഇപപോൾ കുട്ടനാടൻ വൈക്കോൽ ക്ഷീരകർഷകർ ഉപേക്ഷിക്കാൻ കാരണം.
പ്രിയം കുറഞ്ഞ് കുട്ടനാട്
ഈർപ്പം കൂടി ഗുണനിലവാരം കുറഞ്ഞതോടെ കുട്ടനാടൻ വൈക്കോലിനോടുള്ള പ്രിയം കുറഞ്ഞു. നേരത്തെ സംസ്ഥാനത്തെ പല ജില്ലകളിലെയും കർഷകർ കുട്ടനാടൻ വൈക്കോൽ തേടിയെത്തിയിരുന്നു. യന്ത്രമുപയോഗിച്ച് കൊയ്ത്ത് തുടങ്ങിയ ശേഷമാണ് ഡിമാൻഡ് കുറഞ്ഞത്. തണ്ട് നീളം ഒഴിവാക്കി യന്ത്രസഹായത്താൽ കൊയ്യുമ്പോൾ ചെറിയ ഈർപ്പം തട്ടിയാൽ പോലും കച്ചി പൊടിഞ്ഞ് ഉപയോഗ ശൂന്യമാകും.
ദീർഘനാൾ സൂക്ഷിക്കാം
ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള തിരി കച്ചിയുടെ മേന്മ. കച്ചിക്ക് നല്ല ഉണക്കും നീളവുമുണ്ട്. മൂന്ന് കിലോ തൂക്കമുള്ള ചെറു കെട്ടുകളായാണ് വൈക്കോൽ എത്തുന്നത്. കച്ചി ഉണക്കി തുറുവാക്കുമ്പോൾ ഒന്നരവർഷം വരെ കേടുകൂടാതെ ഉപയോഗിക്കാനാകും.
വില
തമിഴ്‌നാട് കച്ചിക്കെട്ട് (രണ്ടര കിലോ): 30 രൂപ
കുട്ടനാടൻ 20 കിലോ കെട്ട്: 300
30 കിലോ കെട്ട്: 400
കെട്ടുകൂലി (ബെയിലർ യന്ത്രത്തിൽ)
20 കിലോ കെട്ട്: 60രൂപ
30 കിലോ കെട്ട്: 70രൂപ
ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്നത്: 40 കെട്ട് (20 കിലോ വീതം)
"
പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന കച്ചി അല്പം പോലും കാലികൾ നഷ്ടപ്പെടുത്തില്ല. ജില്ലയിൽ നിന്ന് വാങ്ങുന്ന കച്ചിക്ക് ഈർപ്പവും വിലയും കൂടുതലാണ്.
ശശികുമാർ, ക്ഷീരകർഷകൻ, തോട്ടപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |