ആലപ്പുഴ: വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റും റിട്ട. അദ്ധ്യാപകനുമായ എം.സി. പ്രസാദിന് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. സുജാത മുൻകൂർ ജാമ്യം അനുവദിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. ഈ മാസം 11ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിന് ശേഷം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിടണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞമാസം 24ന് വൈകിട്ട് അഞ്ചോടെയാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്. ജോലി തടസപ്പെടുത്തിയതിനും മർദ്ദിച്ചതിനും അസഭ്യം വിളിച്ചതിനും നെടുമുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പഞ്ചായത്ത് പ്രസിഡന്റ് ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പ്രതിക്കുവേണ്ടി അഭിഭാഷകൻ ചെറിയാൻ കുരുവിള ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |