കണ്ണൂർ : ഒളിമ്പിക്സിൽ നാല് പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ ഹോക്കി ടീം വെങ്കല വെന്നിക്കൊടി പാറിച്ചപ്പോൾ കേരളത്തിന് ഒളിമ്പിക്സ് മെഡൽ സമ്മാനിച്ച ഏക മലയാളിയായ മാനുവൽ ഫ്രെഡറികിന്റെ മനസ്സിൽ ആവേശവും അഭിമാനവും. തനിക്ക് ശേഷം അത്ഭുതം സൃഷ്ടിക്കാൻ കഴിഞ്ഞ ഇന്ത്യൻ ഹോക്കി ടീമിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്നു ഫ്രെഡറിക് പറഞ്ഞു. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിനു ശേഷം കേരളത്തിലേക്ക് ഒളിമ്പിക് ഹോക്കി മെഡൽ എത്തിച്ച ശ്രീജേഷ് കേരളത്തിന്റെ കൂടി അഭിമാനമാണ് ലോക കായിക വേദിയിൽ ഉയരത്തിലാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ്യൂണിക്ക് ഒളിമ്പിക്‌സിൽ ഗോൾ വലയം കാത്ത 'ഗോൾമുഖത്തെ കടുവ' എന്ന മാനുവൽ ഫ്രെഡറികിന്റെ കരുതലിലായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടൊപ്പം ഇന്നലെ അദ്ദേഹത്തിന് മറ്റൊരു അഅഭിമാന മുഹൂർത്തം കൂടിയാണ് ലഭിച്ചത്. മാനുവൽ ഫ്രെഡറിക്കിനോടുള്ള ആദര സൂചകമായി കണ്ണൂർ പയ്യാമ്പലം പള്ളിയാംമൂല റോഡിന് അദ്ദേഹത്തിന്റെ പേരിടാൻ കോർപറേഷൻ യോഗം തീരുമാനിച്ചതാണ് ഈ അഭിമാന മുഹൂർത്തം. കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ ഇപ്പോൾ ബാംഗ്ളൂരിലാണ് താമസിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് എന്നും കണ്ണൂരിനൊപ്പമാണ്. 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയത് മാനുവലിന്റെ ഗോൾകീപ്പിംഗ് മികവിലായിരുന്നു. 1947ഒക്ടോബർ 20ന് ജനിച്ച മാനുവൽ പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കുന്നത്. മാനുവലിനെ ഹോക്കി താരമാക്കി മാറ്റിയതു സർവ്വീസസ് ക്യാമ്പിൽ നിന്നു ലഭിച്ച പരിശീലനമായിരുന്നു. 1971ൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായി . അടുത്ത വർഷം തന്നെ മാനുവൽ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് മെഡൽ നേടിക്കൊടുക്കുകയായിരുന്നു. 1972 ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. മ്യൂണിക്കിൽ വെങ്കലം നേടിയ ടീമിലെ എട്ടുപേർക്കു രാജ്യം അർജുന അവാർഡും രണ്ടു പേർക്കു പത്മഭൂഷണും നൽകിയിരുന്നു. എന്നാൽ, മാനുവലിനു മാത്രം ഒരു ബഹുമതിയും ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |