അക്രമികൾ ആശുപത്രിയിലെത്തിയത് മദ്യലഹരിയിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ, ഇടപെട്ട് സർക്കാർ
തിരുവനന്തപുരം: മദ്യലഹരിയിലെത്തിയവർ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടരെ ക്രൂരമായി മർദ്ദിച്ചു. ഡോ. മാലു മുരളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 12.30ഓടെയായിരുന്നു സംഭവം. ചികിത്സയ്‌ക്കെത്തിയ അക്രമികൾ വരി നിൽക്കാതെ തർക്കമുണ്ടാക്കുകയായിരുന്നു. ആക്രമണവിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം.
സംഭവത്തിൽ പ്രതികളായ വള്ളക്കടവ് സ്വദേശി റഫീഖും കരിമഠം സ്വദേശി റഷീദും പൊലീസ് പിടിയിലായി. ഇവരെ റിമാൻഡ് ചെയ്‌തു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് ആശുപത്രിയിൽ ഡോക്‌ടറും സുരക്ഷാജീവനക്കാരനും മാത്രമാണുണ്ടായിരുന്നത്. സുരക്ഷാജീവനക്കാരനെ കിടക്കയിൽ തള്ളിയിട്ടാണ് ഇവർ മർദ്ദിച്ചത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ രാവിലെ ഒ.പി ബഹിഷ്‌കരിച്ചു. പിന്നീട് പ്രതികളെ പിടികൂടുകയും സുരക്ഷ ഉറപ്പാക്കാമെന്ന് സർക്കാർ അറിയിക്കുകയും ചെയ്‌തശേഷമാണ് ബഹിഷ്‌കരണം പിൻവലിച്ചത്. നഗരത്തിലെ പ്രധാന ആശുപത്രിയായ ഇവിടെ രാത്രികാലങ്ങളിൽ പൊലീസ് സുരക്ഷയില്ലെന്നും സി.സി ടിവി കാമറകൾ സ്ഥാപിച്ചിട്ടില്ലെന്നുമാണ് ഡോക്‌ടർമാരുടെ പരാതി.
നടന്നത് ക്രൂരത
രാത്രി 12.30ഓടെയാണ് അക്രമികളെത്തിയതെന്ന് ഡോ. മാലുമുരളി പറയുന്നു. ഡ്രസിംഗിനാണെന്നും പിന്നിലൊരു മുറിവുണ്ടെന്നും പറഞ്ഞു. എന്തുപറ്റിയതാണെന്ന് അന്വേഷിച്ചതിൽ പ്രകോപിതരായ അവർ നീ ഇതൊന്നും അറിയേണ്ട ആവശ്യമില്ലെന്ന് ദേഷ്യപ്പെടുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ഇടതുകൈ തിരിച്ച് നഖം കൊണ്ട് മുറിവേല്പിച്ചു. വേദനകൊണ്ട് കൈപിടിച്ച് മാറ്റിയപ്പോൾ വലതുകൈ പിടിച്ച് തിരിച്ചു. താഴെ വീണ തന്റെ വസ്‌ത്രങ്ങളും വലിച്ചുകീറി. ഈ സമയം അവിടെയെത്തിയ സെക്യൂരിറ്റിയെയും ഇവർ മർദ്ദിച്ചു. വിവരം അറിയിച്ച് അരമണിക്കൂറിനുശേഷം പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു. കഴിഞ്ഞമാസം ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും റിസപ്‌ഷനിസ്റ്റിനും നേരെ ആക്രമണമുണ്ടായിരുന്നെന്നും ഡോക്ടർ വ്യക്തമാക്കി.
സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി
വനിതാ ഡോക്‌ടർക്കെതിരെ നടന്ന ആക്രമണത്തെ മന്ത്രി വി. ശിവൻകുട്ടി അപലപിച്ചു. ഫോർട്ട് ആശുപത്രിയും ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോ. മാലു മുരളിയെയും അദ്ദേഹം സന്ദർശിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ഡോക്ടർക്ക് ഉറപ്പുനൽകി. ദൗർഭാഗ്യകരമായ സംഭവമാണ് ഫോർട്ട് ആശുപത്രിയിൽ ഉണ്ടായതെന്നും ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം
നൽകണം: വി.എസ്. ശിവകുമാർ
ആരോഗ്യ പ്രവർത്തകർക്ക് ഡ്യൂട്ടി സമയത്ത് ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. വനിതാ ഡോക്‌ടറെ ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. പ്രതികളെ അറസ്റ്റുചെയ്യണമെന്നും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |