തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് ഈ ഓണത്തിന് ബോണസ് മുടങ്ങിയേക്കും. സർക്കാർ നൽകിയ തുക വച്ച് അരിഷ്ടിച്ചാണ് ശമ്പളം നൽകിയത്. ഇനി ബോണസും ഫെസ്റ്റിവൽ അലവൻസും നൽകണമെങ്കിൽ പത്തു കോടി വീണ്ടും വേണ്ടി വരും. കുറച്ചു തുക കൂടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. . കൊവിഡ് പ്രതിസന്ധി മാറി ക്ഷേത്രങ്ങളൊക്കെ പൂർവ്വ സ്ഥിതിയിലായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഇത്തവണത്തെ ബോണസിൽ തീരുമാനം സർക്കാർ ഫണ്ട് കിട്ടുന്നത് അനുസരിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.
1250 ഓളം ക്ഷേത്രങ്ങളുള്ള ദേവസ്വം ബോർഡിലെ 60 മേജർ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിലാണ് മറ്റിടങ്ങളിലെയും ചെലവുകൾ നടന്നിരുന്നത്. കൊവിഡ് രൂക്ഷമായതോടെ ഈ ക്ഷേത്രങ്ങളിലെ വരുമാനവും നിലച്ചു. .ക്ഷേത്രങ്ങളിലെ വരുമാനം കൃത്യമായി ബോർഡിന് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വഴിപാടുകൾക്ക് രസീത് നൽകാതെ ജീവനക്കാർ പണം തട്ടുന്നതായി കണ്ടെത്തിയതോടെ, പരിശോധന കർശനമാക്കി. വഴിപാടുകളുടെയും പ്രസാദങ്ങളുടെയും നിരക്ക് വർദ്ധന സംബന്ധിച്ച ദേവസ്വം ബോർഡ് കമ്മിഷണറുടെ റിപ്പോർട്ട് ബോർഡ് ചർച്ച ചെയ്‌ത ശേഷം ശുപാർശകൾ ഹൈക്കോടതിയിൽ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |