SignIn
Kerala Kaumudi Online
Saturday, 27 April 2024 4.23 AM IST

എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കാശിന് ആർത്തി

fci
എഫ്.സി.ഐ ഗോഡൗണിലെ നോട്ടീസ് ബോർഡിൽ അട്ടിമറിക്കൂലി വാങ്ങുന്നത് നിരോധിച്ചുള്ള നോട്ടീസ്

 ഹൈക്കോടതി വിധി മടക്കി പോക്കറ്റിലാക്കി

ആലപ്പുഴ: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിൽ നിന്ന് റേഷൻ ധാന്യങ്ങൾ ലോഡ് ചെയ്യാൻ ഡിപ്പോകളിലെ ചുമട്ട് തൊഴിലാളികൾക്ക് 'അട്ടിക്കാശ് ' നൽകരുതെന്ന ഹൈക്കോടതിയുടെയും എഫ്.സി.ഐ ജനറൽ മാനേജരുടെയും ഉത്തരവുകൾ മാനിക്കാതെ തൊഴിലാളികൾ പണം പിടിച്ചുവാങ്ങുന്നു.

ജില്ലയിലെ വിവിധ യൂണിയനുകളിലെ തൊഴിലാളികളാണ് എൻ.എഫ്.എസ്.എ കരാറുകാരിൽ നിന്ന് ഒരു ലോഡിന് (പത്ത് ടൺ) 750 രൂപ വീതം അട്ടിക്കാശായി വാങ്ങുന്നത്. പ്രതിദിനം 100 ലോഡുവരെ കൊണ്ടുപോകുന്നതിനാൽ ഭീമമായ തുകയാണ് കരാറുകാർക്ക് നഷ്ടമാകുന്നത്. അട്ടിക്കാശ് നൽകാനാവില്ലെന്ന നിലപാട് കരാറുകാർ സ്വീകരിച്ചതോടെ പ്രതിസന്ധിയും സൃഷ്ടിച്ചു.

തൊഴിലാളികൾക്ക് എഫ്.സി.ഐ നൽകുന്ന വേതനത്തിന് പുറമേയാണ് അട്ടിക്കാശ് പിടിച്ചുവാങ്ങുന്നത്. പലപ്പോഴും സ്ഥിരം തൊഴിലാളികൾക്ക് പകരം ബിനാമി തൊഴിലാളികളും പണിയെടുക്കുന്നതായി പരാതിയുണ്ട്. ആലപ്പുഴയിലെ ഗോഡൗണിൽ സാധനങ്ങൾ കയറ്റിറക്കുന്നതിന് തൊഴിലാളികളെ എത്തിക്കുന്നതിന് എഫ്.സി.ഐ നേരിട്ടാണ് കരാർ നൽകിയിട്ടുള്ളത്.

എന്നാൽ ജില്ലയിലെ മറ്റ് ഗോഡൗണുകളിൽ സ്ഥിരം തൊഴിലാളികളാണ് കയറ്റിറക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരാണ് തൊഴിലാളികൾക്ക് ശമ്പളവും ബോണസും നൽകുന്നത്. ഓരോ ഡിപ്പോയിലും 35 മുതൽ 50 വരെ സ്ഥിരം തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും മാസം ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. ചാക്കിലെ ഭക്ഷ്യധാന്യത്തിന്റെ തൂക്കം അനുസരിച്ച് ജോലിക്ക് ആനുപാതികമായിട്ടാണ് വേതനം.

മിന്നൽ പരിശോധന

വ്യാപക പരാതി ലഭിച്ചതിനാൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ മാനേജർ എഫ്.സി.ഐ ഡിപ്പോകളിൽ മിന്നൽ പരിശോധന നടത്തി. അട്ടിക്കാശ് വാങ്ങുന്ന തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പണം വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ബോർഡുകൾ സ്ഥാപിക്കണമെന്നും മാനേജർമാർക്ക് നിർദേശം നൽകി. ബോർഡ് സ്ഥാപിച്ചെങ്കിലും അട്ടിക്കാശ് വാങ്ങൽ തുടരുകയാണ്.

കോടതി ഉത്തരവിന് പിന്നിൽ

1. ഗോഡൗൺ ചുമട്ട് തൊഴിലാളികൾക്ക് അട്ടിക്കാശ് നൽകണമെന്ന് ലേബർ കമ്മിഷർ ഉത്തരവിട്ടു

2. പത്തിയൂർ സ്വദേശി ജിജു ഭാർഗവൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജസ്റ്റീസ് എ.എം. ബാദർ ഉത്തരവ് സ്റ്റേ ചെയ്തു

3. സ്ഥിരം ചുമട്ട് തൊഴിലാളികൾക്ക് എഫ്.സി.ഐ വേതനം നൽകുന്നുണ്ടെന്നും എൻ.എഫ്.എസ്.എ കരാറുകാർ എഫ്.സി.ഐയിലെ സ്ഥിരം തൊഴിലാളികൾക്ക് യാതൊരു തുകയും നൽകേണ്ടതില്ലെന്നും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ മാനേജർ വ്യക്തമാക്കിയിരുന്നു

4. കേന്ദ്ര സർക്കാർ സ്ഥാപനമായ എഫ്.സി.ഐയിലെ സ്ഥിരം കയറ്റിറക്ക് തൊഴിലാളികൾ 1978ലെ കേരള ചുമട്ടുതൊഴിലാളി നിയമ പരിധിയിൽ വരില്ല

5. ഇതിനാൽ നടപടി സ്വീകരിക്കാൻ ലേബർ കമ്മിഷണർക്ക് അധികാരമില്ലെന്നും ഐ.ആർ.സിയുടെ പരിധിയിൽ പെടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കരാറുകാർ ഹൈക്കോടതിയെ സമീപിച്ചത്

സ്ഥിരം തൊഴിലാളികൾക്ക് ശമ്പളം: 35,000 - 1 ലക്ഷം രൂപ

''

എഫ്.സി.ഐ രൂപീകൃത കാലം മുതൽ തൊഴിലാളികൾക്ക് അട്ടിക്കൂലി ലഭിച്ചിരുന്നു. എന്നാൽ ജില്ലയിൽ കരാറുകാർ അട്ടിക്കൂലി നൽകുന്നില്ല. മറ്റ് ജില്ലകളിൽ അട്ടിക്കൂലി ഇപ്പോഴും ലഭിക്കുന്നുണ്ട്. തർക്കം ഒഴിവാക്കി അട്ടിക്കൂലി പുനഃസ്ഥാനിക്കണം.

യൂണിയനുകൾ

''

ഗുണമേന്മയുള്ള അരിയും ഗോതമ്പും സ്വകാര്യ ഗോഡൗണുകളിലേയ്ക്ക് മറിക്കാതിരിക്കാൻ ലോറികളിൽ ഏർപ്പെടുത്തിയ ജി.പി.എസ് സംവിധാനം പലരും എതിർക്കുകയാണ്. ജി.പി.എസ് ഘടിപ്പിച്ച ലോറികൾ ഗോഡൗണിലേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല.

എൻ.എഫ്.എസ്.എ കരാറുകാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.