കൊല്ലം: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകളെ പരിചയപ്പെട്ട് തട്ടിപ്പിനിരയാക്കി പല തവണ പിടിയിലായ രാഖിയും ഭർത്താവ് രതീഷും വീണ്ടും തട്ടിപ്പുമായി രംഗത്ത്. വിവാഹപ്പരസ്യം നൽകിയും ബ്ളൂബ്ളാക്ക് മെയിൽ ചെയ്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതിന് ഡസൻ കണക്കിന് കേസുകളിൽ പ്രതികളായ ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലതിൽ രാഖി (31), പന്തളം കൂരമ്പാല മാവിള തെക്കതിൽ രതീഷ് എസ്.നായർ (36) എന്നിവർക്കെതിരെയാണ് പുതിയ തട്ടിപ്പുകൾ സംബന്ധിച്ചപരാതികൾ ഉണ്ടായിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ കെണിയിലാക്കി പണവും സ്വർണവും തട്ടിയ കേസിൽ ഭർത്താവിനൊപ്പം ജയിലിലായിരുന്ന രാഖി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പിന് മുതിർന്നത്. പ്രയാർവടക്ക് സ്വദേശിയാണ് ഓച്ചിറ പൊലീസിൽ പരാതി നൽകിയത്. ഇയാളുടെ മകനായ പ്രവാസിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നുമാണ് പരാതി.
വിവാഹപ്പരസ്യം നൽകി
രാഖിയുടെ പുതിയ തട്ടിപ്പ്
ഭർത്താവ് മരിച്ചുപോയ കരസേന ഉദ്യോഗസ്ഥയെന്ന പേരിൽ പുനർവിവാഹ പരസ്യം നൽകിയാണ് രാഖി വീണ്ടും തട്ടിപ്പിന് മുതിർന്നത്. വൈവാഹിക പരസ്യം കണ്ട് പരസ്യത്തിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട പ്രവാസിയെ പരിചയപ്പെട്ട രാഖി,
ഗൾഫിലായിരുന്ന ഇയാളെ നാട്ടിൽ വരുത്തിയ ശേഷം പല തവണകളായി അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഭർത്താവിന്റെ അപകടമരണത്തിൽ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ടെന്നും അത് ലഭിച്ചാലുടൻ തിരികെ തരാമെന്നും വാഗ്ദാനം ചെയ്താണ് പണം കടം വാങ്ങിയത്. രാഖിയുടെ വാക്ക് വിശ്വസിച്ച ഇയാൾ അക്കൗണ്ട് മുഖാന്തിരം ആവശ്യപ്പെട്ട പണം കൈമാറി. എന്നാൽ വിവാഹത്തിനായി നിർബന്ധം മുറുകിയപ്പോൾ ബന്ധുക്കളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ തൽക്കാലം വിവാഹംരജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് രാഖി അറിയിച്ചു. ഇതിൽ സംശയം തോന്നിയ പ്രവാസി, കാര്യങ്ങൾ വിശദമായി അന്വേഷിച്ചപ്പോഴാണ് നിരവധി തട്ടിപ്പുകേസുകളിൽ രാഖി പ്രതിയാണെന്ന സത്യം വെളിപ്പെട്ടത്. രാഖിയുടെ തട്ടിപ്പ് വിവരങ്ങളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ തിരിച്ചറിഞ്ഞതോടെ പ്രവാസി പൊലീസിൽ പരാതി നൽകി. പുനർവിവാഹിതരായ പ്രവാസികളെയും സർക്കാർ ഉദ്യോഗസ്ഥരെയും രാഖി ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാഖി, അശ്വതി, അമൃത, ശാരദാ ബാബു എന്നീ പേരുകളിലാണ് രാഖി വീണ്ടും തട്ടിപ്പിന് തുനിഞ്ഞിരിക്കുന്നത്.പ്രവാസിയുടെ പിതാവിന്റെ പരാതിയിൽ രാഖിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇവർക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബ്ളൂബ്ളാക്ക് മെയിലിംഗും
തട്ടിപ്പിൽ വമ്പത്തിയായ രാഖി, ആളുകളെ വശീകരിച്ച് പണം തട്ടാൻ ഏത് വേഷവും കെട്ടും. ജീവിതത്തിലെന്നപോലെ ഭാര്യയുടെ എല്ലാ തട്ടിപ്പുകളിലും രതീഷും തുല്യപങ്കാളിയാണ്. രാഖിക്കെതിരെയുള്ള കേസുകളിലെല്ലാം രതീഷ് കൂട്ടുപ്രതിയുമാണ്. ഓച്ചിറയിൽ പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ തൽക്കാലം രതീഷിനെ പ്രതിയാക്കിയിട്ടില്ലെങ്കിലും ഇയാളുടെ അറിവും സഹായവും ഇതിലും ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
തുറവൂർ സ്വദേശിയെ ചെങ്ങന്നൂരിലെ ലോഡ് ജിൽ വിളിച്ചു വരുത്തി കബളിപ്പിച്ച കേസിലാണ് രാഖിയെയും രതീഷിനെയും ഏറ്റവുമൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21ന് പളനിയിലെ ലോഡ് ജിൽ നിന്നാണ് ചെങ്ങന്നൂർ പൊലീസ് ഇവരെ പിടികൂടിയത്.
മാർച്ച് 12ന് ഓച്ചിറയിലെ ലോഡ് ജിൽ മാവേലിക്കര പുന്നമൂട് സ്വദേശിയായ യുവാവിൽ നിന്ന് മൂന്നു പവൻ ആഭരണവും ഐ ഫോണും തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. ഈ കേസിൽ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഫെബ്രുവരിയിൽ പാലാരിവട്ടത്തുനിന്ന് അഞ്ചു പവൻ മാലയും ഐ ഫോണും ദമ്പതികൾ തട്ടിയെടുത്ത കേസുകളും സമ്മതിച്ചത്. തുടർന്ന് മൂന്നു കേസുകളിലും പ്രതികളായ ദമ്പതികളെ റിമാൻഡ് ചെയ്തു. മേയിൽ ജാമ്യത്തിലിറങ്ങിയ ശേഷം കായംകുളം പുതുപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചാണ് പുതിയ തട്ടിപ്പ് തുടങ്ങിയത്.
ക്വാറന്റൈൻ സൗകര്യത്തിന്റെ
പേരിലും കെണി
പുന്നമൂട് സ്വദേശിയായ പ്രവാസി യുവാവിനെ ഓച്ചിറയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി ഉറക്കഗുളിക കലർത്തിയ പാനീയം നൽകിയ ബോധം കെടുത്തിയ ശേഷമാണ് കവർച്ചയ്ക്ക് ഇരയാക്കിയത്. 60,000 രൂപയ്ക്ക് ക്വാറന്റൈൻ സൗകര്യം ഉൾപ്പെടെ വിദേശ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നൽകുമെന്ന് സമൂഹമാദ്ധ്യമത്തിലെ പരസ്യം കണ്ടാണ് യുവാവ് സംഘവുമായി ബന്ധപ്പെട്ടത്. ടിക്കറ്റ് ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ട യുവാവിനോട് ഓച്ചിറയിലെ ലോഡ്ജിൽ എത്താൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് തമിഴ്നാട് രജിസ്ട്രേഷൻ കാറിലെത്തിയ ദമ്പതികൾ കന്യാകുമാരിയിലെ വിലാസത്തിലുള്ള തിരിച്ചറിയൽ കാർഡ് നൽകിയാണ് ഓച്ചിറയിലെ ലോഡ്ജിൽ മുറി എടുത്തത്. ഇവർ ഇവിടെ മുമ്പും താമസിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ വഴി ഇരകളെ കണ്ടെത്തി ഹായ് മെസേജിൽ സൗഹൃദം തുടങ്ങുന്ന രാഖി, യുവാക്കളെ ലോഡ്ജുകളിലേക്ക് വിളിച്ചു വരുത്തും. തുടർന്നു പാനീയങ്ങളിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കുകയും സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയും ചെയ്യുന്നതാണ് രീതി. സൈബർ പൊലീസും അന്വേഷണത്തിൽ പങ്കാളികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |