മഴയിൽ മുങ്ങി വിളവെടുപ്പ്
ആലപ്പുഴ: രണ്ട് ദിവസമായി പെയ്യുന്ന തോരാമഴയിൽ വിളവെടുക്കാറായ പച്ചക്കറികൾ നിലംപൊത്തുന്നു. 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയിൽ അംഗങ്ങളായ കർഷകരാണ് ആശങ്കയിലായത്.
കുട്ടനാട്, അപ്പർ കുട്ടനാട്, ഓണാട്ടുകര, കഞ്ഞിക്കുഴി പ്രദേശങ്ങളിലെ വിളകളാണ് മഴ ഭീഷണിയിലായത്.
ഓണവിപണി ലക്ഷ്യമിട്ട് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാൻ ഗ്രാമീണമേഖലയിലെ കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചത്.
അത്യുല്പാദന ശേഷിയുള്ള മരച്ചീനി, വെണ്ട, വഴുതന, പയർ, ചീര, കുമ്പളം, മുളക്, പാവൽ, പീച്ചിൽ, പടവലം തുടങ്ങിയ വിത്തുകളാണ് കൃഷി ചെയ്തത്.
കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ കാടുമൂടിക്കിടന്ന തരിശുഭൂമികൾ, വീട്ടുമുറ്റത്തെ അടുക്കളത്തോട്ടം തുടങ്ങി മിക്ക പഞ്ചായത്തുകളിലും നൂറോളം ഏക്കർ വീതം ഭൂമിയിലാണ് ജൈവ കൃഷി നടത്തിയത്. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളും പുരുഷസ്വാശ്രയ സംഘങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കൃഷിയിൽ സജീവമാണ്.
ആദ്യഘട്ടത്തിൽ വിളവിറക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. രണ്ടാംഘട്ട കൃഷിയാണ് വെള്ളത്തിലായത്.
താരമായി നാടൻ പച്ചക്കറി
വിപണിയിൽ നാടൻ പച്ചക്കറിക്ക് ഡിമാൻഡ് വർദ്ധിച്ചു. വിഷരഹിത പച്ചക്കറികൾ വാങ്ങാൻ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ 108 കാർഷിക ചന്തകൾ 17 മുതൽ 20വരെ പ്രവർത്തിക്കും. പൊതുവിപണിയേക്കാൾ വിലകുറച്ചാണ് വിൽപ്പന. ഉത്പന്നങ്ങൾ വളരെവേഗം വിറ്റുപോകുമെന്നതാണ് മുൻകാല അനുഭവം.
വിതരണം ചെയ്ത വിത്ത്: 5.05 ലക്ഷം
തൈകൾ: 15 ലക്ഷം
ലക്ഷ്യമിട്ട വിളവ്: 4,000 ടൺ
ചെലവ്: 1.01 കോടി
പുതിയ മാതൃകാ പച്ചക്കറി തോട്ടത്തിന്: 13 ലക്ഷം
കൃഷി ചെയ്ത വിളകൾ
മരച്ചീനി വെണ്ട വഴുതന പയർ ചീര കുമ്പളം മുളക് പാവൽ പീച്ചിൽ പടവലം
"
കഞ്ഞിക്കുഴി, മാവേലിക്കര, ചെങ്ങന്നൂർ ഭാഗങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിൽ അധികമുള്ളവ മറ്റ് പഞ്ചായത്തുകളിലെ വില്പന കേന്ദ്രങ്ങളിൽ വിറ്റഴിക്കും. മഴ തുടന്നാൽ പ്രതീക്ഷച്ചത്ര വിളവ് ലഭിക്കില്ല. ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിയുടെ 70 ശതമാനം വിളവെടുപ്പ് 17ന് ആരംഭിക്കും.
ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |