തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി കാറുകളുടെ നികുതിയിൽ ആശ്വാസം നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. വ്യവസായികൾക്കായി സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്‌പാപദ്ധതി മോട്ടോർ വാഹന മേഖലയിൽകൂടി നടപ്പാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ദുർഘട ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. മോട്ടാർ വാഹന മേഖലയ്‌ക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡുണ്ടാക്കിയിട്ടുള്ളത്. സ്വകാര്യടൂറിസ്റ്റ് ബസുകൾ നാല്പതിനായിരത്തോളമുണ്ടെന്നാണ് കണക്ക്. ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതിൽ തന്നെ 12,000 എണ്ണം മാത്രമേ ടാക്‌സ് നൽകി സർവീസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകൾ തങ്ങളുടെ സർവീസ് നിറുത്താനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിക്കൊടുക്കുന്നത്. ഒാട്ടോ, ടാക്‌സി എന്നിവയുടെ അവസ്ഥയും ഭിന്നമല്ല. അവർക്ക് സർവീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾക്കായി രണ്ട് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയ്ക്ക് നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകും
മെഡിക്കൽ സപ്ലൈസ് കോർപറേഷൻ വഴി 20 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങി നൽകാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി 120 കോടി രൂപ സർക്കാർ അനുവദിച്ചു. ചെറുകിട ആശുപത്രികൾക്കും വാക്‌സിൻ ലഭിക്കുന്നതിനുവേണ്ടിയാണ് സർക്കാർ വാങ്ങി നൽകുന്നത്. തോട്ടം, കയർ, കശുഅണ്ടി തുടങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കും തെരുവുകളിലടക്കമുള്ള അശരണർക്കുമുൾപ്പെടെ വാക്‌സിൻ ലഭ്യത ഉറപ്പാക്കും.
സർക്കാർ വരുമാനത്തിൽ കഴിഞ്ഞവർഷം 33,000 കോടി രൂപയുടെ കുറവുണ്ടായി. ഈ വർഷം നഷ്‌ടം അതിനെക്കാൾ കൂടും.
2,15,813.79 കോടിയുടെ ധനവിനിയോഗ ബില്ലാണ് പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ പാസാക്കിയത്.
തൊഴിലുറപ്പുകാർക്ക് 1000 രൂപ
75 ദിവസം പണിയെടുത്ത തൊഴിലുറപ്പ് തൊഴിലാളിക്ക് 1000 രൂപ ഓണത്തിന് നൽകും. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കഴിഞ്ഞവർഷം ഓണത്തിന് ലഭിച്ച സഹായം ഇത്തവണയുമുണ്ടാകും. എല്ലാ തൊഴിൽ മേഖലയിലും കഴിഞ്ഞവർഷം ഓണത്തിന് സർക്കാർ നൽകിയ സഹായം ഇക്കുറിയുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |