മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അഞ്ച് മിനിട്ട് വ്യത്യാസത്തിൽ യുവതിക്ക് നൽകിയത് രണ്ട് ഡോസ് കൊവിഡ് വാക്സിൻ. മലയിൻകീഴ് കുഴിതാലംകോട് മേക്കുംകര പുത്തൻ വീട്ടിൽ ശ്രീകലയുടെ മകൾ ശ്രീലക്ഷ്മിക്കാണ് (25) ഇന്നലെ രാവിലെ 10.30ന് ആദ്യ ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയത്. തുടർന്ന് അഞ്ചു മിനിട്ട് കഴിഞ്ഞ് വീണ്ടും കുത്തിവയ്പ്പെടുത്തു. ഒരേ നഴ്സ് തന്നെയാണ് രണ്ട് തവണയും വാക്സിൻ നൽകിയത്.
ആദ്യ ഡോസെടുത്ത ശേഷം അരമണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്ന് ആശുപത്രി അധികൃർ പറഞ്ഞതനുസരിച്ചാണ് ശ്രീലക്ഷ്മി അവിടെ ഇരുന്നത്. അതിനിടെ നഴ്സ് രണ്ടാമതുമെത്തിയപ്പോൾ തനിക്ക് വാക്സിനെടുത്തതാണെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ നഴ്സ് പെട്ടെന്ന് കുത്തിവയ്‌ക്കുകയായിരുന്നു. തുടർന്ന് ശ്രീകല ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെടാനെത്തിയപ്പോൾ ഡ്യൂട്ടി ഡോക്ടറോഡ് പറയാൻ നിർദ്ദേശിച്ചെന്നും ആക്ഷേപമുണ്ട്. അതിനിടെ ശ്രീലക്ഷ്മിക്ക് അസ്വസ്തത അനുഭവപ്പെട്ടെങ്കിലും മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിന് സൂപ്രണ്ട് തയ്യാറായില്ല. തുടർന്ന് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെത്തി സൂപ്രണ്ടിനോട് സംസാരിച്ചതിന് ശേഷമാണ് ജനറൽ ആശുപത്രിയിലേക്ക് പോകാൻ അനുവദിച്ചത്. ഡി.എം.ഒയും ആശുപത്രിയിലെത്തി. ജനറൽ ആശുപത്രിയിൽ പരിശോധനകൾക്കും നിരീക്ഷണത്തിനും ശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് ശ്രീലക്ഷ്മിയെ വീട്ടിൽ പോകാൻ അനുവദിച്ചു.
വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്
ശ്രീലക്ഷമിക്ക് വാക്‌സിൻ നൽകിയത് അറിയാതെ മറ്റൊരു നഴ്സാണ് രണ്ടാമതും കുത്തിവയ്ച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ പറഞ്ഞു. ആദ്യമെടുത്തത് ടെസ്റ്റ് ഡോസാണെന്ന് ധരിച്ചാ യുവതി അവിടെ ഇരുന്നത്. വാക്‌സിൻ ലഭിച്ചോ എന്ന് നഴ്‌സ് ചോദിച്ചപ്പോൾ ഇല്ലെന്നാണ് മറുപടി പറഞ്ഞത്. രണ്ടാമത് കുത്തിവയ്ച്ചത് അറിഞ്ഞയുടൻ ഡ്യൂട്ടി ഡോക്ടർ ശ്രീലക്ഷമിയെ പരിശോധിച്ച് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കി. തുടർന്ന് ആശുപത്രി ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ച് വിദഗ്‌ദ്ധ പരിശോധന നടത്തിയതായും സൂപ്രണ്ട് പറഞ്ഞു. സൂപ്രണ്ട് സംഭവത്തെ നിസാരവത്കരിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു.
വാക്സിൻ യജ്ഞം: ഒരാഴ്ചക്കിടെ
നൽകിയത് 24 ലക്ഷത്തിലധികം പേർക്ക്
ഇന്നലെ 3.25 ലക്ഷം പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടെ നൽകിയത് 24 ലക്ഷത്തിലധികം പേർക്ക്. യജ്ഞം ആരംഭിച്ച ആഗസ്റ്റ് 9 മുതൽ ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് 24,16,706 പേർക്കാണ് വാക്സിൻ നൽകിയത്. തിങ്കൾ- 2,54,409, ചൊവ്വ- 99,528, ബുധൻ- 2,42,422, വ്യാഴം- 4,08,632, വെള്ളി- 5,60,515, ശനി- 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷൻ നടന്നത്. ഇന്നലെ 3,24,954 പേർക്ക് വാക്സിൻ നൽകി. ഇതിൽ 2,95,294 പേർ ഒന്നാം ഡോസും 29,660 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 1220 സർക്കാർ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1409 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇന്നലെ ഉണ്ടായിരുന്നത്.
അതേസമയം സംസ്ഥാനത്തിന് ഇന്നലെ 5 ലക്ഷം ഡോസ് കൊവിഷീൽഡ് കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായി. ഇത് മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും.
ഇതുവരെ
ആകെ ഡോസ് 2,42,66,857
ആദ്യ ഡോസ് 1,75,79,206
രണ്ടാം ഡോസ് 66,87,651
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |