ഉമ്മൻ ചാണ്ടി- രമേശ് യുഗം അവസാനിക്കുന്നു
തിരുവനന്തപുരം: ഡി.സി.സി പുന:സംഘടനാ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നുറച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസിൽ രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല യുഗം ഏതാണ്ട് അവസാനിക്കുകയാണ്.
ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിനെച്ചൊല്ലി സംസ്ഥാന കോൺഗ്രസിനകത്ത് ഗ്രൂപ്പ് നേതൃത്വങ്ങൾ നടത്തിയ വിലപേശലിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മാത്രമല്ല, രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടും എം.എൽ.എമാരോടും എം.പിമാരോടും വരെ കൂടിയാലോചിച്ച് തയാറാക്കിയ കരട് പട്ടികയുമായാണ് സതീശനും, സുധാകരനും ഡൽഹിയിലെത്തിയതെന്നാണ് ഹൈക്കമാൻഡിന്റെ ബോദ്ധ്യം. സംസ്ഥാന നേതൃത്വത്തിലിരിക്കുന്നവർക്ക് സുഗമമായി സംഘടനയെ ചലിപ്പിക്കാനുതകുന്ന തീരുമാനമുണ്ടാകണമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതിക്ക് ഇനി രമേശ് ചെന്നിത്തലയെയോ ഉമ്മൻ ചാണ്ടിയെയോ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലേക്ക് വിളിപ്പിക്കുകയോ, കൂടുതൽ ചർച്ച നടത്തുകയോ ഉണ്ടാവില്ല. എന്നാൽ, ഹൈക്കമാൻഡിന് പരാതി നൽകിയ നേതാക്കളെ അനുനയിപ്പിക്കാനായി എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ ടെലഫോണിൽ ബന്ധപ്പെട്ടേക്കും.
ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം പുതിയ കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് നീക്കം. രണ്ട്, മൂന്ന് ജില്ലകളിൽ സാമുദായിക സന്തുലനം ഉറപ്പിക്കേണ്ടതിനാൽ കൂടിയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനം നീളുന്നത്. നാല് പേരുകൾ വീതമടങ്ങിയ പാനലുകളാണ് ഈ ജില്ലകൾക്കായി കൈമാറിയിരിക്കുന്നത്. മെറിറ്റടിസ്ഥാനത്തിൽ യോഗ്യരായവരുടെ പേരുകൾ നൽകാനാവശ്യപ്പെട്ടപ്പോൾ ഉമ്മൻ ചാണ്ടി ഓരോ ജില്ലയിലേക്കും മൂന്ന് പേരുകൾ വീതവും, രമേശ് ചെന്നിത്തല രണ്ട് പേരുകൾ വീതവുമാണ് നൽകിയത്. മുൻകാലങ്ങളിലേത് പോലുള്ള സമീപനമാണ് ഇക്കാര്യത്തിൽ ഇരു ഗ്രൂപ്പുകളുടെയും ഭാഗത്ത് നിന്നുണ്ടായതെന്ന് ഹൈക്കമാൻഡും വിലയിരുത്തി. മുല്ലപ്പള്ളി രാമചന്ദ്രനെ മൂന്ന് തവണയും ,വി.എം. സുധീരനെ രണ്ട് തവണയും ഫോണിൽ ചർച്ചയ്ക്കായി ക്ഷണിച്ചിട്ടും ഇരുവരും എത്തിയില്ലെന്ന പരാതിയും സംസ്ഥാന നേതൃത്വത്തിനുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |