കാബൂൾ: താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് അഭയം നൽകുമെന്നറിയിച്ച് ചിലിയും ബ്രിട്ടനും.പരാമാവധി അഫ്ഗാൻ അഭയാർത്ഥികൾക്ക് സഹായം നൽകാൻ ലോകരാജ്യങ്ങൾ തയാറാവണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിൽ നിന്ന് വരുന്ന 5000 പേർക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാവും മുൻഗണന. നേരത്തെ 5000ത്തോളം അഫ്ഗാൻ പൗരന്മാരെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു എന്ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു.
സാദ്ധ്യമായ സഹായമെല്ലാം അഫ്ഗാൻ അഭയാർത്ഥികൾക്ക് നൽകുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ബ്രിട്ടനിൽ അഭയാർത്ഥികൾക്ക് ഒരു പുതിയ ജീവിതം തുടങ്ങാനാവശ്യമായ സഹായങ്ങളാവും നൽകുകയെന്നും അവർ വ്യക്തമാക്കി.
10 വനിതാവകാശ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും അഭയം നൽകുമെന്ന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യ പിനേറ അറിയിച്ചു.മുൻ താലിബാൻ സർക്കാർ ക്രൂരമായാണ് സ്ത്രീകളോട് പെരുമാറിയതെന്ന് പിനേറ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി മുൻനിരയിലുണ്ടായിരുന്ന വനിതാവകാശ പ്രവർത്തകരെ ചിലി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
@ താലിബാനെ അംഗീകരിക്കില്ലെന്ന് ട്രൂഡോ
താലിബാനെ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിലെ പ്രധാന രണ്ട് പാർട്ടികളായ ലിബറലുകളും കൺസർവേറ്റീവുകളും ട്രൂഡോയ്ക്ക് പിന്തുണ അറിയിച്ചു.
താലിബാൻ ഭീകരർ എന്ന് അധികാരം ഏറ്റെടുത്താലും പിന്തുണക്കില്ലെന്ന് 20 വർഷം മുമ്പ് വ്യക്തമാക്കിയതാണെന്നും ട്രൂഡോ പറഞ്ഞു. തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയെന്നും കനേഡിയൻ നിയമപ്രകാരം താലിബാൻ ഭീകര സംഘടനയാണെന്നും ട്രൂഡോ പറഞ്ഞു.
അഫ്ഗാനിനിൽ നിന്നും ജനങ്ങളെ പുറത്തെത്തിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ജനങ്ങൾക്ക് എയർപോർട്ടിലെത്താനുള്ള സൗകര്യം താലിബാൻ ഒരുക്കണമെന്നും ട്രൂഡോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |