ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി .രവികുമാർ ഉൾപ്പെടെ ഒൻപത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിൽ നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ കൊളീജിയം സർക്കാരിനോട് ശുപാർശ ചെയ്തു. ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യതയുള്ള ജസ്റ്റിസ് ബി.വി. നാഗരത്ന ഉൾപ്പെടെ പട്ടികയിൽ 3 പേർ വനിതകളാണ്. ഇതാദ്യമായാണ് മൂന്നു വനിതാ ജഡ്ജിമാരെ കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്യുന്നത്.
മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കാനും ശുപാർശയുണ്ട്. ജഡ്ജിമാരായ യു.യു.ലളിത്, എ.എം.ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വരറാവു എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ. പുതിയ ജഡ്ജിമാരുടെ പട്ടിക കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
22 മാസത്തിന് ശേഷമുള്ള ശുപാർശ
പുതിയ ജഡ്ജി നിയമനത്തിന് 22 മാസത്തിന് ശേഷമാണ് കൊളീജിയത്തിന്റെ ശുപാർശ. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ കൂടി വിരമിച്ചതോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ ഒഴിവ് ഒമ്പതിലെത്തിയിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷി എന്നിവരുടെ പേരുകൾ ആദ്യം ശുപാർശ ചെയ്യണമെന്ന നിലപാട് കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ സ്വീകരിച്ചെങ്കിലും, മറ്റ് പലരും വിയോജിച്ചിരുന്നു. നിലവിലെ ശുപാർശയിൽ ജസ്റ്റിസ് അഖിൽ ഖുറേഷിയുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്.
പട്ടിക ഇപ്രകാരം
ജസ്റ്റിസ് ബി.വി. നാഗരത്ന (കർണാടക ഹൈക്കോടതി ജഡ്ജി)
ജസ്റ്റിസ് ഹിമ കോഹ്‌ലി (തെലങ്കാന ഹൈക്കോടതി ജഡ്ജി)
ജസ്റ്റിസ് ബേല ത്രവേദി (ഗുജറാത്ത് ഹൈക്കോടതി ജഡ്ജി)
ജസ്റ്റിസ് സി.ടി. രവികുമാർ (കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമൻ)
ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ (കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് )
ജസ്റ്റിസ് വിക്രംനാഥ് (ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
ജസ്റ്റിസ് ജതേന്ദ്രകുമാർ മഹേശ്വരി (സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
ജസ്റ്റിസ് എം.എം. സുന്ദരേശ് (മദ്രാസ് ഹൈക്കോടതി ജഡ്ജി )
പി.എസ്. നരസിംഹ (മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ)
അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
കൊളീജിയം ശുപാർശകളുമായി ബന്ധപ്പെട്ട് ഇന്നലെ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ രാവിലെ അതൃപ്തി പ്രകടിപ്പിച്ചു. സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് നവീൻ സിൻഹയുടെ യാത്രഅയപ്പു ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി പരസ്യമാക്കിയത്. പുതിയ ജഡ്ജിമാരുടെ പേരുകളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും, ഇത്തരം വാർത്തകൾ ശുപാർശ ചെയ്യപ്പെടുന്ന ജഡ്ജിമാരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |