തിരുവനന്തപുരം : കഴിഞ്ഞ രാത്രി കെനിയയിലെ നെയ്റോബിയിൽ നടന്ന അണ്ടർ-20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ മിക്സഡ് റിലേ ഫൈനലിൽ ഇന്ത്യൻ ടീം വെങ്കലമെഡലിലേക്ക് ഫിനിഷ് ചെയ്യുമ്പോൾ മലയാളിയായ സി.ആർ അബ്ദുറസാക്ക് എന്ന 19കാരൻ പരിക്കേറ്റ കാലും നിറഞ്ഞ മനസുമായി ട്രാക്കിനരികിലുണ്ടായിരുന്നു. ഹീറ്റ്സിൽ റസാക്ക് കൂടി ഉൾപ്പെട്ട നാൽവർ സംഘമാണ് അപ്പോൾ നിലവിലുണ്ടായിരുന്ന ചാമ്പ്യൻഷിപ്പ് റെക്കാഡ് തിരുത്തിയെഴുതി ഇന്ത്യയെ ഒന്നാമതെത്തിച്ചിരുന്നത്. ആ ഓട്ടത്തിനിടയിലാണ് ദേശീയ ക്യാമ്പിൽ വച്ച് ഏറ്റിരുന്ന പരിക്ക് വഷളായത്. ഇതോടെയാണ് റസാക്കിന് പകരം എസ്.ഭരത് ഫൈനലിൽ ഓടാനിറങ്ങിയത്. ഹീറ്റ്സിൽ ഓടിയതിനാൽ റസാക്കും ഇന്ത്യയുടെ മെഡലിന് അവകാശിയാണ്. അങ്ങനെ ഈ പാലക്കാട്ടുകാരൻ പയ്യൻ ലോക അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി മാറി.
സുരേന്ദ്രന്റെ ശിഷ്യൻ
കായിക താരമാകാനുള്ള അടങ്ങാത്ത മോഹവുമായി ആറു വർഷം മുമ്പ് അബ്ദുറസാക്ക് മാത്തൂർ സ്കൂളിലെ കായികദ്ധ്യാപകനായ സുരേന്ദ്രനെ തേടിയെത്തുമ്പോൾ എടുത്തുപറയത്തക്ക ശാരീരിക മികവ് ഒന്നുമില്ലായിരുന്നു. ഇവനെ ഏത് കായിക ഇനത്തിൽ മത്സരിപ്പിക്കുമെന്ന് ആലോചിച്ച് വിഷമിച്ചു പോയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറയുന്നു. അങ്ങനെയാണ് ആദ്യ വർഷം സ്കൂളിൽ മറ്റാരും പരിശീലിക്കാനില്ലായിരുന്ന ഹൈജമ്പിൽ മത്സരിപ്പിക്കുന്നത്.ഉപജില്ലയിൽതന്നെ കയ്യൊടിച്ച് തിരിച്ചെത്തിയ ശിഷ്യനെ അടുത്തകൊല്ലം സ്പ്രിന്റിലേക്ക് മാറ്റി. ഇതോടെ സ്കൂൾ മീറ്റുകളിലെ മെഡൽ വേട്ടയ്ക്ക് തുടക്കമായി.
വഴിത്തിരിവ് 1
റാസാക്കിന് പറ്റിയ മത്സര ഇനം കൃത്യമായി മനസിലാക്കാൻ സുരേന്ദ്രന് കഴിഞ്ഞതാണ് കരിയറിലെ ആദ്യത്തെ വഴിത്തിരിവ്. സ്പ്രിന്റിൽ മത്സരിച്ചാൽ ദേശീയ തലത്തിലേക്ക് ഉയരാൻ പ്രയാസമാണെന്ന് മനസിലാക്കിയ സുരേന്ദ്രൻ തിരഞ്ഞെടുത്തത് 400 മീറ്ററാണ്.16 വയസായിരുന്നു അപ്പോൾ റസാക്കിന്. ഒരു ഇനത്തിലേക്ക് കൃത്യമായി ഫോക്കസ് ചെയ്യേണ്ട സമയം.ഗുണകരമായിരുന്നു ഈ മാറ്റം. ദേശീയ ജൂനിയർ മീറ്റിലും സ്കൂൾ മീറ്റുകളിലുമൊക്കെ മികച്ച സമയവും മെഡലും കണ്ടെത്തി കോച്ചിന്റെ തീരുമാനത്തെ റസാക്ക് സാധൂകരിച്ചു.
വഴിത്തിരിവ് 2
സ്കൂൾ മീറ്റുകളിൽ തുടങ്ങി സ്കൂൾ മീറ്റുകളിൽ അവസാനിക്കുന്ന സമീപകാല പ്രതിഭാസമായി മാറാതെ റസാക്കിനെ ദേശീയ ക്യാമ്പിലെത്തിക്കാൻ സുരേന്ദ്രൻ തീരുമാനിച്ചതാണ് അടുത്ത വഴിത്തിരിവ്.2019ലെ സ്കൂൾ മീറ്റിനായി തയ്യാറെടുക്കുമ്പോഴാണ് ദേശീയ ക്യാമ്പിൽ നിന്ന് അന്നത്തെ ഡെപ്യൂട്ടി ചീഫ് കോച്ചും ഇന്നത്തെ ചീഫ് കോച്ചുമായ രാധാകൃഷ്ണൻ നായരുടെ വിളിയെത്തുന്നത്. സ്കൂൾ മീറ്റ് കഴിഞ്ഞിട്ടു വിട്ടാൽ പോരേ എന്ന് അഭ്യർത്ഥനയുടെ സ്വരത്തിൽ ചോദിച്ച സുരേന്ദ്രനോട് , സൗത്ത് ഏഷ്യൻ ഗെയിംസിനേക്കാൾ വലിയ ഏത് സ്കൂൾ മീറ്റാണ് നടക്കുന്നത് എന്നായിരുന്നു രാധാകൃഷ്ണന്റെ മറുചോദ്യം. ആ സെക്കൻഡിൽ സുരേന്ദ്രൻ തീരുമാനം മാറ്റി. സ്കൂളിന് മെഡലുകൾ നഷ്ടപ്പെട്ടാലും തന്റെ ശിഷ്യനുമുന്നിൽ തുറക്കുന്നത് രാജ്യത്തിന്റെ കുപ്പായമണിയാനുള്ള അവസരമാണെന്ന് തിരിച്ചറിഞ്ഞ് റസാക്കിനെ നേരേ ദേശീയ ക്യാമ്പിലേക്ക് 'ഓടിച്ചു'.വോട്ടുചെയ്യാനുള്ള പ്രായമെത്തും മുന്നേ അബ്ദുറസാക്കിന് നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ റിലേ ടീമിൽ മത്സരിക്കാനും വെള്ളിമെഡൽ നേടാനും അവസരം ലഭിച്ചു.
തൊട്ടതെല്ലാം മെഡൽ
19 വയസേയുള്ളൂ റസാക്കിന്.ഇതിനകം പങ്കെടുക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മീറ്റാണ് നെയ്റോബിയിലേത്. നേടുന്നത് ആറാമത്തെ മെഡലും. 11 ദേശീയ മീറ്റുകളിൽ ഒൻപത് മെഡലുകൾ സ്വന്തമാക്കി. ഇതിൽ എട്ടെണ്ണവും സ്വർണമാണ്.
സ്വപ്നം പാരീസ്
അടുത്ത ലക്ഷ്യം ഏതെന്ന് ചോദിച്ചാൽ റസാക്കിനും സുരേന്ദ്രനും ഒരു ഉത്തരമേയുള്ളൂ,2024ലെ പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടുക. മൂന്ന് വർഷത്തിനപ്പുറം ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്താനുള്ള കഴിവ് റസാക്കിനുണ്ടെന്ന് സുരേന്ദ്രൻ ഉറപ്പുപറയുന്നു. ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടത്തിലൂടെ കൂടുതൽ മികച്ച പരിശീലനത്തിന് അവസരമൊരുങ്ങുമെന്നുതന്നെയാണ് കോച്ചിന്റെ പ്രതീക്ഷ.
ഇന്ന് വീണ്ടും ട്രാക്കിൽ
അബ്ദു റസാഖ് ഉൾപ്പെടുന്നപുരുഷ റിലേ ടീം ഇന്ന് ട്രാക്കിലിറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് ഹീറ്റ്സ് നടക്കുന്നത്. പരിക്ക് ഭേദമായാലേ റസാഖിനെ ഹീറ്റ്സിൽ മത്സരിപ്പിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |