കല്ലമ്പലം: കൊവിഡിനെതിരെ പ്രവർത്തിക്കുന ആരോഗ്യ പ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആദരിച്ച് കെ.ടി.സി.ടി സ്കൂളിൽ മജീഷ്യൻ ഹാരിസ് താഹ സംഘടിപ്പിച്ച എസ്കേപ്പ് ഫ്രം കൊറോണ എന്ന ജാലവിദ്യ ശ്രദ്ധേയമായി. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസ് മാന്ത്രികനെ കൈവിലങ്ങ് അണിയിച്ചു. തുടർന്ന് മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, കെ.ടി.സി.ടി ഹോസ്പിറ്റൽ ചെയർമാൻ പി.ജെ. നഹാസ്, അഡ്വ. എ. സുന്ദരേശൻ എന്നിവർ ചേർന്ന് മാന്ത്രികനെ ഒരു ഇരുമ്പ് തൂണിൽ ചങ്ങലയും താഴും ഉപയോഗിച്ച് ബന്ധിച്ചു. മാന്ത്രികന്റെ തലയ്ക്ക് മുകളിൽ നിന്ന് 30 അടി ഉയരത്തിൽ നൂറടി അകലത്തിൽ ഒരു ഇരുമ്പ് വടം ബന്ധിച്ചിരുന്നു. അതിൽ കൊറോണ വൈറസിന്റെ രൂപത്തിൽ ഒരു കൂറ്റൻ ഇരുമ്പ് കുന്തം ഘടിപ്പിച്ചിരുന്നു. മണമ്പൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുന്തത്തിനെ ബന്ധിച്ചിരുന്ന കയറിന് തീ കൊളുത്തി. നിമിഷങ്ങൾക്കൊടുവിൽ കൂറ്റൻ കുന്തം മാന്ത്രികന്റെ മേൽ പതിച്ചു. നിമിഷങ്ങൾക്കൊടുവിൽ ദേശീയപതാകയുമേന്തി എസ്.എം.എസ് പാലിക്കുക എന്ന സന്ദേശവുമായി സകല ബന്ധനങ്ങളും ഭേദിച്ച് മാന്ത്രികൻ കാഴ്ചക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വേഗമേറിയ മാന്ത്രികനുള്ള ലോക റെക്കാഡ് ജേതാവായ ഹാരിസ് താഹ മൂന്നര വർഷത്തെ പരിശീലനത്തിനൊടുവിലാണ് ഈ സാഹസിക ജാലവിദ്യ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |