വർക്കല: കുടുംബ വഴക്കിനെ തുടർന്ന് വർക്കലയ്ക്ക് സമീപം ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വർക്കല ഇടവ ശ്രീയേറ്റിൽ ലബ്ബതെക്കതിൽ ഷാഹിദയാണ് (60) കൊല്ലപ്പെട്ടത്. ഭർത്താവ് സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 5 നും 6.30 നും ഇടയ്ക്കായിരുന്നു സംഭവം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് സിദ്ദിഖ് കുത്തിയത്. ഗൾഫിലായിരുന്ന സിദ്ധിഖ് ഏതാനും വർഷം മുമ്പ് നാട്ടിലെത്തിയശേഷം ഇടവ ബീച്ചിൽ പെട്ടിക്കട നടത്തുകയായിരുന്നു. കൊവിഡിനെ തുടർന്ന് കച്ചവടമില്ലാത്തതിനാൽ പെട്ടിക്കട അടച്ചുപൂട്ടി. പിന്നീട് തൊഴിലില്ലാതെ വീട്ടിൽ നിൽക്കുകയായിരുന്ന സിദ്ദിഖ് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ ബാദ്ധ്യതകളുണ്ടായിരുന്നു. ഇതിൽ ഒരു മകൾ മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
സംഭവ സമയത്ത് ഇളയ മകൾ ഇവർക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ സിദ്ധിഖും ഷാഹിദയും തമ്മിൽ വഴക്കുണ്ടായി. അതിന്റെ തുടർച്ചയായി പുലർച്ചെ വീണ്ടും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ സിദ്ദിഖ് കത്തിയെടുത്ത് ഷാഹിദയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളികേട്ട് മകൾ എഴുന്നേറ്റ് വന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഷാഹിദയെയാണ് കണ്ടത്. തുടർന്ന് മകൾ അയൽ വീട്ടുകാരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഷാഹിദയെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദിഖിനെ വീട്ടിൽ നിന്ന് തന്നെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |