കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാട് എന്നിവിടങ്ങളിലെ നെൽപ്പാടങ്ങളിൽ കള വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിൽ. കളനാശിനി തളിച്ചിട്ടും കള പോകാതായതോടെ കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
കളനാശിനിയുടെ ഗുണനിലവാരം കുറഞ്ഞതാണ് കർഷകർക്ക് ഇരുട്ടടിയായത്. മൂന്ന് തവണ കളനാശിനി തളിച്ച് കാത്തിരുന്ന കർഷകർ ഒടുവിൽ കൂലിക്ക് ആളെയിറക്കേണ്ട അവസ്ഥയായി. കള പറിക്കാൻ തൊഴിലാളെ ഇറക്കിയാലുണ്ടാകുന്ന അമിത കൂലിച്ചെലവാണ് കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്.
ഏക്കറിന് 25,000 രൂപ വരെ ചെലവിട്ട പാടങ്ങളിലാണ് കള ഭീഷണിയുള്ളത്. കളയുടെ ഇടയിൽ പെട്ട് ഞാറുകൾ വളർച്ച മുരടിച്ച അവസ്ഥയിലാണ്. ഒരേക്കറിലെ കള പറിച്ചുനീക്കാൻ 40 തൊഴിലാളികളെ വരെ ഇറക്കേണ്ടിവരും. സമയത്ത് തൊഴിലാളികളെ കിട്ടാത്തതും മറ്രൊരു പ്രതിസന്ധിയാണ്. നിലവിൽ 1,600ൽ അധികം ഏക്കർ പാടശേഖരത്തിലെ കളയാണ് നീക്കം ചെയ്യാനുള്ളത്.
കൂലി 1,000 രൂപ
കള പറിക്കാൻ തൊഴിലാളികൾക്ക് ഒരു ദിവസം 1,000 രൂപയാണ് കൂലി. ഒരേക്കർ പാടത്തെ കള പറിക്കാൻ കുറഞ്ഞത് പത്ത് തൊഴിലാളികൾ ആവശ്യമാണ്. അധിക പണം മുടക്കി തൊഴിലാളികളെ ഇറക്കിയാലും കള പൂർണമായും നീക്കാനാവില്ല. ജോലി ദുഷ്‌കരമായതിനാൽ തൊഴിലാളികളെയും കിട്ടാനില്ല.
കളയിൽ മുങ്ങിയ പാടശേഖരം: 1,600 ഏക്കർ
പ്രതിസന്ധികൾ
1. കളനെല്ല് പറിക്കാൻ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾ കുറഞ്ഞു
2. പാടശേഖരങ്ങളുടെ നിലവാര വ്യത്യാസം
3. വെള്ളം കയറ്റിയിറക്കുന്ന നിലവിലെ രീതി
''
നെൽച്ചെടികളെ കള പാടേ തകർക്കും. കൊയ്ത്ത് കഴിയുമ്പോൾ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും യഥാസമയം തുറന്ന് പാടങ്ങളിൽ ഓരുവെള്ളം കയറ്റാൻ സാഹചര്യം ഒരുക്കണം.
സുനിൽ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |