നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാലപ്രത്ത് വീട് കുത്തിത്തുറന്ന് മോഷണം. പതിനായിരം രൂപ മോഷ്ടിച്ചു. സ്യൂട്ട് കേസിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടാവിന്റെ കണ്ണിൽപെടാത്തതിനാൽ നഷ്ടപ്പെട്ടില്ല. ചാലപ്രത്തെ നിടിയനാണ്ടിയിൽ അബ്ദു റഹിമാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാൾ വിദേശത്താണ്. വീടിനകത്തെ അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റ് 17 ന് അബ്ദുറഹിമാന്റെ ഭാര്യയും രണ്ടു മക്കളും വീട് പൂട്ടി കാർത്തിക പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ പത്തു മണിയോടെ തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻ ഭാഗത്തെ വാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് നാദാപുരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കിടപ്പുമുറികളിലെ രണ്ട് അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. അടുക്കള ഭാഗത്തെ ഇലക്ട്രിക് ബൾബ് ഊരി മാറ്റിയിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധവും വേർപെടുത്തിയിരുന്നു. അബ്ദുറഹിമാന്റെ ഭാര്യ സുമയ്യയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാദാപുരം സി.ഐ. ഇ. കെ.ഫായിസ് അലി, അഡീഷനൽ എസ്.ഐ. കെ.എം.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.രണ്ടാഴ്ച മുമ്പ് തൂണേരി വെള്ളൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് കാറിനുള്ളിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ കവർന്ന സംഭവം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |