കാസർകോട്: വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാസർകോട് തളങ്കര കൊപ്പലിലെ അബ്ദുൾ സമദാനി(32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് നജീബ്(28), സഹോദരൻ മുഹമ്മദ് നുഹ്മാൻ(37) എന്നിവരെ കാസർകോട് ജില്ലയിൽ എത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം സൈബർ സ്ക്വാഡ് സി.ഐ കെ.എൻ. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി പ്രതികളെ കാസർകോട്ടേക്ക് കൊണ്ടുവന്നത്.
ഇവരെ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. മൂന്നുപേരും വിവിധ ബാങ്കുകളുടെ വ്യാജ എ.ടി.എം കാർഡുകളാക്കി സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേരള ബാങ്ക് എ.ടി.എമ്മുകളിൽ നിന്നാണ് പ്രതികൾ മൂന്നുലക്ഷത്തിലേറെ രൂപ കൈക്കലാക്കിയത്.
ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് മൂന്നുപേരും 2021 ജൂലായ് 22 ന് ഉച്ചയോടെ കേരള ബാങ്കിന്റെ കാലിക്കടവിലെ എ.ടി.എമ്മിൽ നിന്ന് 74000 രൂപയും വൈകിട്ട് തളങ്കരയിലെ എ.ടി.എമ്മിൽ നിന്ന് 25000 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞതോടെയാണ് അന്വേഷണം കാസർകോട് ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചത്. കാസർകോട് മെയിൻ ബ്രാഞ്ച് എ.ടി.എമ്മിലും തട്ടിപ്പ് നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |