കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘത്തലവൻ സൂഫിയാൻ ഉൾപ്പെടെ ഏതാനും പ്രതികളുടെ അറസ്റ്റ് കസ്റ്റംസ് അടുത്ത ദിവസം രേഖപ്പെടുത്തും. പൊലീസ് നേരത്തേ അറസ്റ്റു ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതികളെ അറസ്റ്റു ചെയ്യാൻ മഞ്ചേരി കോടതി അനുമതി നൽകിയതിനെ തുടർന്നാണിത്.
കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷെഫീക്ക് സ്വർണം കൊണ്ടുവന്നത് സൂഫിയാന്റെ സംഘത്തിന് വേണ്ടിയാണെന്നും,ഈ സ്വർണം തട്ടിയടുക്കാനാണ് കണ്ണൂരിലെ അർജുൻ ആയങ്കിയും സംഘവും ശ്രമിച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു . സൂഫിയാന് വേണ്ടി കൊണ്ടുവന്ന സ്വർണം അർജുൻ ആവശ്യപ്പെട്ടിരുന്നതായി മുഹമ്മദ് ഷെഫീക്ക് മൊഴി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ റിപ്പോർട്ട് സമർപ്പിച്ച പ്രകാരമാണ് സൂഫിയാൻ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റു ചെയ്യാൻ അനുമതി ലഭിച്ചത്.
കേസിൽ മുഹമ്മദ് ഷെഫീക്ക്, അർജുൻ ആയങ്കി, കൂട്ടാളിയായ പാനൂർ സ്വദേശി അജ്‌മൽ എന്നിവരെ കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി, ഡി.വൈ.എഫ്.ഐ മുൻനേതാവ് സി. സജേഷ് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ടി.പി. വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെയും ചോദ്യം ചെയ്യാൻ കസ്റ്റംസ് ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ 12ന് പുലർച്ചെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടികൂടിയത്. കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനെത്തിയ രണ്ടു സംഘങ്ങളിൽ ഒന്ന് സഞ്ചരിച്ച വാഹനം അപടകത്തിൽപ്പെട്ടതോടെയാണ് വിശദമായ അന്വേഷണം കസ്റ്റംസും പൊലീസും ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |