ന്യൂഡൽഹി:കൊവിഡിന്റെ മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പ്രത്യേക കരുതൽ വേണമെന്ന് ദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചു. ഇന്ത്യയിൽ ഇതുവരെ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ല. രോഗങ്ങൾ ഉള്ളവരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികൾക്ക് അടിയന്തരമായി വാക്സിൻ നൽകണം.
എന്നാൽ,മൂന്നാം തരംഗം കുട്ടികളെ അതീവ ഗുരുതരമായി ബാധിക്കുമെന്നതിന് ജൈവശാസ്ത്രപരമായി തെളിവുകളില്ല. ഇക്കാര്യം ഇന്ത്യൻ പീഡിയാട്രിക്സ് അക്കാഡമിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രോഗം ബാധിച്ച കുട്ടികളിൽ രോഗമുക്തിക്ക് ശേഷം ഗുരുതര പാർശ്വഫലമായ മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം കണ്ടെത്തിയിട്ടുണ്ട്. ശിശുരോഗ ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കണം. രോഗബാധിതരായ കുട്ടികളോടൊപ്പം മാതാപിതാക്കൾക്കോ മറ്റു രക്ഷാകർത്താക്കൾക്കോ തങ്ങാൻ കഴിയുന്ന കൊവിഡ് വാർഡുകൾ സജ്ജമാക്കണം.
സ്ത്രീകളോട് വിവേചനമരുത്
കൊവിഡ് സംരക്ഷണ നടപടികളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വരരുത്. സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്ക് എതിരേ കടുത്ത നടപടിയെടുക്കണം. ഗാർഹിക പീഡനങ്ങൾക്കെതിരേയും കർശന നടപടി വേണം. നഴ്സുമാർ, ആശ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവർക്ക് വാക്സിനേഷൻ, അധിക വേതനം, താമസ സൗകര്യം, മറ്റു വൈദ്യ സഹായങ്ങൾ എന്നീ കാര്യങ്ങളിൽ നിർബന്ധമായും മുൻഗണന നൽകണം. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ഇടപെടൽ വേണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |