SignIn
Kerala Kaumudi Online
Sunday, 05 May 2024 2.26 PM IST

ചെമ്മീൻകെട്ടിൽ തോറ്റ് കർഷകർ

chemmeen
വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ഒരു ചെമ്മീൻ പാടം

കണ്ണൂർ: പ്രളയവും കൊവിഡും വരുത്തിവച്ച നഷ്ടത്തെ അതിജീവിക്കാനുള്ള മലബാറിലെ ചെമ്മീൻ കർഷകരുടെ പ്രയത്നം രോഗബാധയും വൈദ്യുതിച്ചെലവും മൂലം നിഷ്ഫലമാകുന്നു. സബ്സിഡിയടക്കം സർക്കാരിന്റെ യാതൊരു സഹായവും ലഭിക്കാതെ രണ്ടുവർഷത്തിനിടയിൽ ലക്ഷങ്ങളുടെ നഷ്ടക്കണക്കാണ് ഇവർക്ക് കാണിക്കാനുള്ളത്.

വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ചെമ്മീൻകെട്ടിലേക്കുള്ള ഓക്സിജൻ എത്തിക്കുന്നത്. രണ്ട് ഏക്കറിൽ ശരാശരി മൂന്ന് ലക്ഷം രൂപ ഡീസലിന് ചിലവിടണം. ഒരു ഹെക്ടർ പാടത്തേക്ക് ഓക്സിജൻ കടത്തിവിടാൻ ആറ് ജനറേറ്ററെങ്കിലും പ്രവർത്തിപ്പിക്കണം. ചെമ്മീൻപാട പരിസരങ്ങളിൽ ലൈൻ വലിച്ച് വൈദ്യുതി ലഭ്യമാക്കിയാൽ മൂന്നിലൊന്നായി ചിലവ് കുറയുമെങ്കിലും ബോർഡ് കേട്ടമട്ടില്ല. 2 എച്ച്.പിയുടെ എട്ട് മോട്ടോറുകൾ പ്രവർത്തിപ്പിച്ചാണ് കർഷകർ ഒരു ഹെക്ടറിലേക്ക് വേണ്ടുന്ന ഓക്സിജൻ ലഭ്യമാക്കുന്നത്.

35 പൈസ മുതൽ 40 പൈസ വരെയാണ് നിലവിൽ ചെമ്മീൻ കുഞ്ഞുങ്ങളുടെ വില. വളർച്ച എത്തിയ ചെമ്മീന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുണ്ട്. പ്രാദേശിക വിപണിയിൽ 480 രൂപയും കയറ്റി അയയ്ക്കുമ്പോൾ 345 രൂപയുമാണ് വില. അളവ് കൂടുന്നതിനാൽ കയറ്റുമതിക്കാർക്ക് 345 രൂപയ്ക്ക് കൊടുത്താലും നഷ്ടം വരില്ലെന്നാണ് കർഷകർ പറയുന്നത്. പക്ഷേ, രോഗബാധയും ഇരട്ടിയാകുന്ന ചെലവും മൂലം കൃഷി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നാണ് മിക്ക ചെമ്മീൻ കർഷകരും പറയുന്നത്.

ഇരുട്ടടിയായി വൈറ്റ് ഫീക്കൽറ്റ്, കല്ലുമ്മക്കായ കയറ്റം

അതിനിടെ വൈറ്റ് ഫീക്കൽറ്റ് എന്ന രോഗം പടർന്നുപിടിച്ചത് ചെമ്മീൻകർഷകർക്ക് ഇരുട്ടടിയായി. ഭക്ഷണമെടുക്കാതെ രോഗം ബാധിച്ച ചെമ്മീനുകൾ ഒന്നാകെ ചത്തുപോകും. ഇതിന് പുറമെയാണ് കല്ലുമ്മക്കായയുടെ സാന്നിദ്ധ്യം ചെമ്മീൻ കെട്ടിലെ ക്ഷാരാംശം കുറക്കുന്നത്. 80 മുതൽ 120 പി.പി.എം വരെ ക്ഷാരാംശമുള്ള പാടമാണ് ചെമ്മീനുകളുടെ വളർച്ചയ്ക്ക് വേണ്ടത്. 38 പി.പി.എമ്മിന് മുകളിൽ ഉപ്പിന്റെ അംശം കൂടിയാലും വളർച്ചയെ ബാധിക്കും. പുഴവെള്ളം പാടത്തിലേക്ക് കയറുമ്പോഴാണ് കല്ലുമ്മക്കായ ചെമ്മീൻകെട്ടിലെത്തുന്നത്. ഇതോടെ പാടത്തിലെ ഓക്സിജൻ പകുതിയിലേറെയും കല്ലുമ്മക്കായ വലിച്ചെടുക്കും. അങ്ങനെ വരുമ്പോൾ ജനറേറ്ററിന്റെ പ്രവർത്തന സമയം കൂടി സാമ്പത്തികബാദ്ധ്യത വർദ്ധിക്കും.

വൈറസ് ഭീഷണിയും

ചെമ്മീൻ കുഞ്ഞുങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എച്ച്.പി.വി, ഐ.എച്ച്.എച്ച്.എൻ.വി വൈറസുകളും വലിയ ഭീഷണിയാണ്. വളർച്ച മുരടിപ്പാണ് ഇതിന്റെ ഫലം. മംഗലൂരുവിലെ ഫിഷറീസ് കോളേജിലാണ് വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമുള്ളത്.

സർക്കാർ മുൻകൈ എടുത്ത് വൈദ്യുതി ലഭ്യമാക്കാത്തിടത്തോളം കാലം ചെമ്മീൻ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയില്ല. ഒരു പോണ്ടിനു മാത്രം മൂന്ന് ലക്ഷത്തോളം രൂപയാണ് പ്രതിമാസം ചെലവാകുന്നത്.

-കെ. മുരളി. ചെമ്മീൻ കർഷകൻ, വെങ്ങര ചെമ്പല്ലിക്കുണ്ട്

പലരീതിയിലും രോഗം വരാനുള്ള സാദ്ധ്യതകളുണ്ട്. വൈറസുള്ള ഫാമിലെ വെള്ളം പുഴയിലേക്ക് തുറന്നുവിടുകയാണെങ്കിൽ, ഈ വെള്ളം കയറ്റുന്ന പാടത്തിലേക്ക് വൈറസ് കടന്നുവരാനുള്ള സാദ്ധ്യത കൂടുതലാണ്.

(സി.കെ.ഷൈനി, ഫിഷറീസ് ഡയറക്ടർ കണ്ണൂർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FISH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.