തലശേരി: നിർദ്ധനരായ പെൺകുട്ടികൾക്ക് പഠനാവശ്യത്തിന് മൊബൈൽ ടാബ്‌ലെറ്റുകൾ നൽകുന്ന മലബാർ ഗ്രൂപ്പിന്റെ പദ്ധതിപ്രകാരം ധർമ്മടം മണ്ഡലത്തിൽ വിതരണം ചെയ്യാനുള്ള ടാബ്‌ലെറ്റുകൾ മുഖ്യമന്ത്രിക്ക് കൈമാറി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ടാബ്‌ലെറ്റുകൾ സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡ് (ഇൻവെസ്‌റ്റർ റിലേഷൻസ്) ആർ. അബ്‌ദുൽ ജലീൽ, തലശേരി ഷോറൂം ഹെഡ് ഷമീർ അത്തോളി എന്നിവരും സംബന്ധിച്ചു. മലബാർ ഗ്രൂപ്പിന്റെ സ്‌ത്രീശാക്‌തീകരണ പദ്ധതിയുടെ ഭാഗമായാണ് പെൺകുട്ടികൾക്ക് ടാബ്‌ലെറ്റ് നൽകുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും എം.എൽ.എമാർ വഴിയാണ് വിതരണം. 2,500ഓളം ടാബ്‌ലെറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യും.
ഈ പദ്ധതിക്ക് പുറമേ തിരഞ്ഞെടുക്കപ്പെടുന്ന 140 വിദ്യാർത്ഥിനികൾക്ക് പ്ളസ് ടു മുതൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള ഉന്നത തുടർപഠനത്തിന് സ്‌കോളർഷിപ്പ് ലഭ്യമാക്കുമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും ഒരു വിദ്യാർത്ഥിനിയെ വീതമാണ് തിരഞ്ഞെടുക്കുക. പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനായി മാത്രം മലബാർ ഗ്രൂപ്പ് ഇതിനകം 10 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |