തിരുവനന്തപുരം: റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്ന 'കുറുക്കു വഴി" കേരളപ്പിറവി ദിനത്തിൽ പൊതുവിതരണ വകുപ്പ് അടയ്‌ക്കും. ഇതിന്റെ ഭാഗമായി എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരി എത്തിക്കുന്ന എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ കാമറ വയ്‌ക്കും. റേഷൻ കടകളിലേക്ക് അരി കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കും. കടകളിലെ ഇ-പോസ് മെഷീനും ഇലക്ട്രോണിക് ത്രാസുകളും തമ്മിൽ ബന്ധിപ്പിക്കും. ഈ മൂന്നു സംവിധാനങ്ങളെയും കമ്പ്യൂട്ടറിൽ നിരീക്ഷിക്കുന്നതിന് കൺട്രോൾ റൂമും തുറക്കും. അടുത്ത മാസം ആദ്യം ആരംഭിക്കുന്ന പദ്ധതി ഒക്ടോബറിൽ പൂർത്തിയാക്കി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടപ്പാക്കുകയാണ് ലക്ഷ്യം.
കടത്തിന്റെ വഴികൾ അടയും
1. കടത്തുന്ന അരിയും ഗോതമ്പും ഇടനിലക്കാരുടെ ഗോഡൗണുകളിലെത്തും. അവിടെ നിന്ന് സ്വകാര്യ മില്ലുകളിലുമെത്തും. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ കാമറ വരുന്നതോടെ ഇത് നിലയ്‌ക്കും
2. റേഷൻ കടകളിൽ ധാന്യങ്ങളുമായി വരുന്ന ലോറികളിൽ ചിലത് ഇടനിലക്കാരുടെ താവളങ്ങളിലേക്കാണ് പോകുന്നത്. ജി.പി.എസ് എത്തുന്നതോടെ ഈ വളഞ്ഞോട്ടവും നിലയ്‌ക്കും.
3. പല റേഷൻകടകളിലും ഇപ്പോഴും അരിയുടെ തൂക്കം കൃത്യമല്ല. ഇ-പോസ് മെഷീനും ഇലക്ട്രോണിക് ത്രാസുകളും ബന്ധിപ്പിക്കുന്നതോടെ തൂക്കം കൃത്യമാകും.
ചോർത്തൽ ഇങ്ങനെ
ഒരു ലോഡിൽ 206 ചാക്ക് ധാന്യമുണ്ടാകും. ഇതിൽ ആറെണ്ണം ആകെയുള്ള ചാക്കിന്റെ തൂക്കത്തിന് പകരമുള്ളതാണ്. 50കിലോ വീതമുള്ള ഈ ആറു ചാക്കും ഗോഡൗണിൽ നിന്ന് മാറ്രും. ഇങ്ങനെ 300 കിലോ അരി കടത്തും. കൂടാതെ ഒാരോ ചാക്കും ഹുക്കുപയോഗിച്ച് കുത്തിപ്പിടിച്ച് എടുക്കുമ്പോൾ മൂന്നു മുതൽ അഞ്ച് കിലോഗ്രാം വരെ അരി ചോർത്തും. മൂന്നു കിലോഗ്രാം വീതം ചോർത്തുമ്പോൾ തന്നെ 200 ചാക്കിൽ നിന്ന് 600 കിലോഗ്രാം അരി ലഭിക്കും. അങ്ങനെ ഒരു ലോഡിൽ നിന്ന് മാത്രം വകമാറ്റുന്നത് 900 കിലോഗ്രാം അരി (18ചാക്ക്).
കടത്തുന്നത് കുത്തരിയാണെങ്കിൽ കിലോഗ്രാമിന് 15 രൂപയും വെള്ള അരിയെങ്കിൽ 12ഉം വീതം ഇടനിലക്കാരന് ലഭിക്കും. കുത്തരിക്ക് വിപണി വില 38- 40 രൂപയാണ്.
'പൊതുവിതരണം കാര്യക്ഷമമാക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ഒാരോ ഗോഡൗണുകളെയും കുറിച്ചുള്ള വിലയിരുത്തൽ നടത്തിവരികയാണ്".
- ജി.ആർ. അനിൽ, ഭക്ഷ്യവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |