കിളികൊല്ലൂർ: വധശ്രമക്കേസിൽ ജാമ്യത്തിൽ നിൽക്കവേ, വീട്ടമ്മയെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വിവരമറിഞ്ഞെത്തിയ അമ്മ സ്റ്റേഷൻ ഭിത്തിയിൽ തലയിടിച്ച് പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതു കണ്ടുനിന്ന മകൻ കൈവിലങ്ങുകൊണ്ട് സ്വന്തം തലയടിച്ച് പൊട്ടിച്ചു. രണ്ടുപേരെയും പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് നാടകീയ രംഗങ്ങൾ. മങ്ങാട് ചാമുണ്ഡി തെക്കതിൽ സാജനെയാണ് (36) പൊലീസ് ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. 2015ലും 2019ലും രണ്ടു തവണ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കാപ്പ കേസിലും പത്രപ്രവർത്തകനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീട്ടമ്മയെ ആക്രമിച്ചത്. തിരുവോണ ദിവസം രാത്രി പത്തരയോടെ ചാമുണ്ഡി ക്ഷേത്രത്തിനടുത്ത് വയലിൽ പുത്തൻവീട്ടിൽ രാഗേഷിന്റെ ഭാര്യ പ്രീതയെയാണ് ഒരു പ്രകോപനവുമില്ലാതെ വീട്ടിലെത്തി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കവേ ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് കൊല്ലം സിറ്റി എ.സി.പി പ്രദീപ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് ആറോടെ സ്റ്റേഷനിലെത്തിയ, സാജന്റെ അമ്മ സ്റ്റേഷന്റെ ചുവരിൽ തലയടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതുകണ്ടാണ് പ്രതിയും തലയടിച്ചു പൊട്ടിച്ചത്. ഈ സംഭവത്തിലും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, കിളികൊല്ലൂർ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. മറ്റ് സ്റ്റേഷനുകളിലെ കേസുകൾ പൊലീസ് അന്വേഷിക്കുകയാണ്. കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, താഹ കോയ, അൻസർ ഖാൻ, ജയൻ സക്കറിയ, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒമാരായ സാജ്, ഡെൽഫിൻ എന്നിവരടങ്ങിയ സംലമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |