തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാരണം ശബരിമലയിൽ അയ്യപ്പൻമാർ എത്തുന്നില്ലെന്ന പരാതിയുമായി വീണ്ടും തിരുവിതാകൂർ ദേവസ്വം ബോർഡ്. വെർച്ച്വൽ ക്യൂ സംവിധാനവും ഭക്തർക്ക് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിൽ, കൂടുതൽ ഇളവുകൾ തേടാനാണ് ബോർഡിന്റെ ശ്രമം.
നിലവിൽ 15,000 പേരെയാണ് പ്രതിദിനം മാസ പൂജകൾക്ക് അനുവദിക്കുന്നത്. നിറപുത്തരിക്കും ചിങ്ങമാസ പൂജകൾക്കുമായി എട്ടു ദിവസം നട തുറന്നപ്പോൾ ദർശനം നടത്തിയത് പതിനായിരത്തിൽ താഴെ പേർ മാത്രം. ബുക്ക് ചെയ്യുന്നതിൽ മൂന്നിലൊന്ന് പേർ മാത്രമാണെത്തുന്നത്. കൊവിഡിന് മുൻപ് മാസ പൂജകൾക്കായി നട തുറക്കുമ്പോൾ പ്രതിദിനം ഒന്നരക്കോടിയിലേറെ രൂപ വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ, ഒരാഴ്ച തുറന്നാലും അത്രയും വരുമാനമില്ല. മാസപൂജകൾക്കായി നട തുറന്നിരിക്കുന്ന ഓരോ ദിവസവും 20 ലക്ഷം രൂപയാണ് ബോർഡിന് ചെലവ്.
കന്നി മാസ പൂജകൾക്കായി സെപ്തംബർ 16 നാണ് ഇനി നട തുറക്കുക. മണ്ഡല കാല ഒരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായി. സ്റ്റാളുകളുടെ ലേലം അടുത്തയാഴ്ച ആരംഭിക്കും. ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. മാസ പൂജകൾക്കും വെർച്ച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവർക്കേ പ്രവേശനമുള്ളൂ. രണ്ട് ഡോസ് വാക്സിനോ, 48 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം. വെർച്ച്വൽ ക്യൂ സംവിധാനം പലപ്പോഴും പണിമുടക്കുന്നു. പമ്പയിലടക്കം പൊലീസിന്റെ പരിശോധനയും കർശനമാണ്.
അടുത്ത മാസ പൂജയ്ക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കടുത്ത നിയന്ത്രണങ്ങൾ നിമിത്തം ബുക്ക് ചെയ്യുന്നവർ പോലും എത്തുന്നില്ല.
-എൻ.വാസു
ദേവസ്വംബോർഡ്
പ്രസിഡന്റ്
മന്ത്രി രാധാകൃഷ്ണൻ കമന്റ്,
ഈ സാഹചര്യത്തിൽ ഒരു ഇളവും സാദ്ധ്യമല്ല. ഇളവുകൾ നൽകി ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാനാവില്ല.ഒരിടത്ത് ഇളവ് നൽകിയാൽ എല്ലായിടത്തും നൽകേണ്ടിവരും.കൊവിഡ് കുറയുന്നതനുസരിച്ച് ഇളവുകൾ തീരുമാനിക്കും. ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾ താനറിഞ്ഞിട്ടില്ല.
കെ.രാധാകൃഷ്ണൻ
-ദേവസ്വം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |