അപകടങ്ങൾ വർദ്ധിക്കുന്നു
ആലപ്പുഴ: ബൈപ്പാസിൽ നിയമം ലംഘിച്ച് വാഹനങ്ങൾ നിറുത്തി സെൽഫിയെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ വാഹനാപകടങ്ങളും ഉയരുന്നു. നേരത്തെ നിറുത്തിയിടുന്ന വാഹനയാത്രക്കാരിൽ നിന്ന് പിഴ ഈടാക്കിയിരുന്നെങ്കിലും ഇപ്പോൾ പരിശോധന കർശനമല്ലാത്തതാണ് സെൽഫി താവളമാകാൻ കാരണം.
ദേശീയപാത വിഭാഗം, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവർക്കാണ് പിഴ ചുമത്താനുള്ള അധികാരം. നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ദീർഘദൂര വാഹനങ്ങൾക്ക് കൊമ്മാടിയിൽ നിന്ന് കളർകോടുവരെ ചുരുങ്ങിയനേരംകൊണ്ട് കടക്കാമെന്നതാണ് ബൈപ്പാസിന്റെ ഗുണം.
എന്നാൽ വൈകുന്നേരങ്ങളിൽ ബൈപ്പാസിൽ വാഹനങ്ങൾ നിറുത്തി കടൽക്കാഴ്ച കാണാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്വദേശികൾക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രക്കാരും സെൽഫിയെടുക്കാൻ വാഹനങ്ങൾ നിറുത്തുന്നുണ്ട്. സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും മുഖവിലയ്ക്കെടുക്കാറില്ല.
സ്പീക്കൺ സ്ക്വാഡ് രംഗത്ത്
നിയമലംഘകരെ പിടികൂടാൻ പൊലീസിന്റെ ബൈപ്പാസ് സ്പീക്കൺ സ്ക്വാഡ് രംഗത്തുണ്ട്. എന്നാൽ തുടക്കിൽ ഏർപ്പെടുത്തിയ കർശന പരിശോധന അയഞ്ഞമട്ടാണിപ്പോൾ. മോട്ടോർ വാഹനവകുപ്പും നിരത്തിലുണ്ട്. ഭാരവാഹനങ്ങൾ ഉൾപ്പെടെ അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. കൊമ്മാടിഭാഗത്തുനിന്ന് വരുന്ന വാഹന യാത്രക്കാർ ഇറങ്ങി എതിർവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്.
പിഴ മറക്കരുത്
1. ഗതാഗതം തടസപ്പെടുത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
2. ആദ്യം 250 രൂപയാണ് പിഴ
3. പിഴയടച്ച് മടങ്ങാമെന്ന് കരുതേണ്ടാ
4. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക
5. കാൽനട യാത്രയും നിരോധിച്ചു
''
ഓണക്കാലത്തോടനുബന്ധിച്ച് ബൈപ്പാസിൽ സെൽഫിയും കടൽക്കാഴ്ച പകർത്തലും വർദ്ധിച്ചു. പിടിക്കപ്പെടുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്. പൊലീസിന്റെ ബൈപ്പാസ് ബീക്കൺ സ്ക്വാഡ് മുഴുവൻ സമയവും പരിശോധനയ്ക്കുണ്ട്.
മോട്ടാർ വാഹനവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |