ഭോപ്പാൽ; ആധാർ കാർഡ് കൈവശം വയ്ക്കാത്തതിന് നാൽപത്തിയഞ്ചുകാരന് മർദനം. സാഹിദ് എന്ന തെരുവ് കച്ചവടക്കാരനാണ് മർദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു സംഭവം. ബിസ്‌കറ്റ് വിൽക്കാൻ മോട്ടോർ സൈക്കിളിൽ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നയാളാണ് സാഹിദ്.
ദേവസിലെ അംലാതാസ് ഗ്രാമത്തിലെ താമസക്കാരനായ സാഹിദ് ഹത്പിപാരിയ പൊലീസ് സ്റ്റേഷന് പരിധിയിലെ ബോർലി ഗ്രാമത്തിലേക്ക് ബിസ്‌കറ്റ് വിൽക്കാൻ പോയിരുന്നു. ഇവിടെ നിന്ന് മടങ്ങുമ്പോൾ ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രണ്ട് പേർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ സമയം ആധാർ കാർഡ് കൈവശമുണ്ടായിരുന്നില്ല. തുടർന്നായിരുന്നു മർദനം.
മർദനത്തിൽ സാഹിദിന്റെ കൈകളിലും കാലുകളിലും ചെറിയ പരിക്കേറ്റു. ആക്രമിച്ചവരെ തനിക്ക് കണ്ടാൽ അറിയാമെന്നും എന്നാൽ അവരുടെ പേരുകൾ അറിയില്ലെന്നും സാഹിദ് പറഞ്ഞു.'ഇരുവരും ബോർലി ഗ്രാമത്തിലെ താമസക്കാരാണ്. ഞാൻ മുമ്പ് അവരെ ഗ്രാമത്തിൽ കണ്ടിട്ടുണ്ട്. ഇനി ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന് അവർ എനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.' സാഹിദ് പൊലീസിനോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |