ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ 'ഊതിക്കൽ' നിറുത്തിയതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഒന്നര വർഷത്തിന് മുകളിലായി പൊലീസുകാരുടെ ബ്രത്ത് അനലൈസർ പൊടിയടിച്ചിരിക്കാൻ തുടങ്ങിയിട്ട്.
കൊവിഡ് വ്യാപനം ഭയന്നാണ് ബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന ഉപേക്ഷിച്ചത്. മുഖത്തേക്ക് ഊതിച്ചുവരെ നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാൽ ഓണക്കാലത്ത് അപകടങ്ങൾ വർദ്ധിച്ചതോടെ പരീക്ഷണാർത്ഥം നടത്തിയ പരിശോധനയിലാണ് പലരും മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. ഇത്തരക്കാരെ ആശുപത്രികളിലെത്തിച്ച് പരിശോധന നടത്തിയാണിപ്പോൾ കേസെടുക്കുന്നത്.
അപകടത്തിലേയ്ക്ക് നയിക്കുന്നത്
മദ്യലഹരിയിൽ ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടും. അപായസാദ്ധ്യത തിരിച്ചറിഞ്ഞ് ആക്സിലേറ്ററിൽ നിന്ന് ബ്രേക്കിലേക്ക് മാറുന്ന സമയം വർദ്ധിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. സുബോധത്തിൽ ഇതിന് ഒരു സെക്കൻഡിന്റെ പകുതി സമയം മതിയാകും. എന്നാൽ മദ്യം, ലഹരിമരുന്നുകൾ, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവ സമയം വർദ്ധിപ്പിക്കും.
തിരിച്ചറിയുന്നത്
1. ശരീര പ്രതികരണവും മറുപടിയും വീക്ഷിച്ചശേഷം
2. അമിത ആത്മവിശ്വാസത്തോടെയുള്ള അപകടകരമായ ഡ്രൈവിംഗ്
3. തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടപ്പെടൽ
ഓണക്കാലത്ത് പിടിവീണവർ: 35
പിഴ
ആറുമാസം തടവ്, 10,000 രൂപ
കുറ്റം ആവർത്തിച്ചാൽ: 2 വർഷം തടവ്, 15,000 രൂപ
''
കൊവിഡ് വ്യാപനത്തെ തുടർന്ന് ബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന നിറുത്തി. മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായാൽ ആശുപത്രിയിൽ പരിശോധന നടത്തി കേസെടുക്കും.
പൊലീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |