ആലപ്പുഴ: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കോട്ടയം സ്വദേശി ആലപ്പുഴയിൽ അറസ്റ്റിൽ. പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് 20-ാം വാർഡ് ആശിർവില്ലയിൽ കെ.സി.ഷിബുവിനെയാണ് (42) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇയാളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നോർത്ത് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പാതിരാപ്പള്ളി സ്വദേശി ഇമ്മാനുവലിന്റെ പക്കൽ നിന്ന് 1.22 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ, ജൂൺ മാസങ്ങളിലായി ഇമ്മാനുവൽ പണം നൽകിയെങ്കിലും ജോലി ശരിയാക്കിയില്ല. പിന്നീട് വിളിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞുമാറിയതോടെയാണ് തട്ടിപ്പാണെന്ന് ബോദ്ധ്യമായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. അറസ്റ്റ് വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേർ സ്റ്റേഷനിലേയ്ക്ക് വിളിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ കെ.പി. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിഥിൻ രാജ്, ഷൈജുമോൻ, അബ്ദുൾ അസീസ്, ശിവകുമാർ, സീനിയർ സി.പി.ഒ ബിനോജ്, സി.പി.ഒമാരായ ആന്റണി രതീഷ്, സാഗർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |