യുവതിയെ വിട്ടയച്ചത് കാമുകന്റെ ആവശ്യപ്രകാരം
കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ നിന്ന് ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തിയ കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഒഴിവാക്കിയ ചേർത്തല സ്വദേശിനിയായ യുവതിയേയും സുഹൃത്തിനേയും ജോയിന്റ് എക്സൈസ് കമ്മിഷണർ കെ.എ.നെൽസണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. യുവതിയുടെ പങ്കിനെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും എന്നാൽ, നിരീക്ഷണത്തിൽ കഴിയുന്ന യുവതിയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, കസ്റ്റഡിയിലെടുത്ത യുവതിയെ കേസിൽ നിന്നും ഒഴിവാക്കിയത് കാമുകനായ പ്രതി കേണപേക്ഷിച്ചത് കാണമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ടമെന്റിൽ വന്നതാണെന്നുമാണ് ഇയാൾ പറഞ്ഞത്. കാമുകിയായ യുവതിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ കഷ്ടത്തിലാകുമെന്നും കുമെന്നെല്ലാം പറഞ്ഞതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ മനസലിഞ്ഞത്തോടെയാണ് ഇവരെ വിട്ടയച്ചത്. എന്നാൽ പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ മയക്കു മരുന്ന് ഇവർ ഒളിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ ഒരു സ്വകാര്യ അപ്പാർട്ടമെന്റിലാണ് പ്രതികളെല്ലാം വന്നു താമസിച്ചത്. അവിടെ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ മൊഴിയെടുപ്പിന് ശേഷം തെളിവുകളുണ്ടെന്ന് കണ്ടാൽ ഇവരെ പ്രതിചേർക്കാനാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാക്കനാട്ടെ ഫ്ളാറ്റിൽ രാസ ലഹരിമരുന്നു പിടികൂടാനുള്ള റെയ്ഡ് നടക്കാൻ പോകുന്ന വിവരം പ്രതികൾക്ക് ചോർന്നു കിട്ടിയതായും സൂചനയുണ്ട്. എക്സൈസ് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റിനാണു കാക്കനാട്ടെ ഫ്ളാറ്റിൽ രണ്ട് കിലോഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് എത്തിയിട്ടുണ്ടെന്ന വിവരം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൈമാറിയത്. മയക്കുമരുന്ന് ചെന്നൈയിൽ നിന്ന് എത്തിച്ചെന്ന് വിവരം ലഭിച്ച സാഹചര്യത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |