വിമാനത്താവളം ഉന്നമിട്ട് വീണ്ടും ഐസിസ് ഭീകരർ
റോക്കറ്റ് പതിച്ച് കുട്ടി മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടെ സേനാപിൻമാറ്റം നാളെ പൂർത്തിയാകാനിരിക്കേ ഇന്നലെ കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട ചാവേർ ഭീകരരെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചു. വിമാനത്താവളത്തിൽ യു. എസ് സൈനികരെ ആക്രമിക്കാൻ സ്ഫോടക വസ്‌തുക്കൾ നിറച്ച വാഹനത്തിൽ പോയ ഒന്നിലേറെ ഐസിസ് ചാവേർ ഭീകരരെ ഡ്രോണിൽ നിന്നുള്ള മിസൈൽ പ്രയോഗിച്ച് വധിച്ചെന്ന് യു. എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സമീപത്തുള്ള റസിഡൻഷ്യൽ പ്രദേശത്ത് റോക്കറ്റ് പതിച്ച് ഒരു കുട്ടി മരിച്ചു.
കാബൂൾ വിമാനത്താവളത്തിൽ 36 മണിക്കൂറിനുള്ളിൽ വീണ്ടും ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ ഓപ്പറേഷൻ. വ്യാഴാഴ്ച വിമാനത്താവളത്തിന് സമീപം 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ നൂറ്റിയെൺപതിലേറെ പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന്റെ സൂത്രധാരനെ ശനിയാഴ്ച ഡ്രോൺ ആക്രമണത്തിൽ അമേരിക്ക വധിച്ചിരുന്നു.
യു. എസ് സൈനികരെ ഉന്നമിട്ട് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിൽ അമേരിക്കയുടെ ഒഴിപ്പിക്കലിന്റെ ഏറ്റവും അപകടകരമായ മണിക്കൂറുകളാണ് ശേഷിക്കുന്നത്. താലിബാനുമായുള്ള ധാരണപ്രകാരം നാളെ സേനാപിൻമാറ്റം പൂർത്തിയാക്കണം.
അമേരിക്കയുടെ അയ്യായിരത്തോളം സൈനികരും ആയിരത്തോളം സിവിലിയന്മാരും വിമാനത്താവളത്തിൽ ശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പിന്മാറ്റം പൂർത്തിയായെന്ന് അമേരിക്കയുടെ അറിയിപ്പ് കിട്ടിയാലുടൻ കാബൂൾ വിമാനത്താവളം ഏറ്റെടുക്കാൻ തങ്ങളുടെ എൻജിനീയർമാരും സാങ്കേതിക വിദഗ്ദ്ധരും തയ്യാറായി നിൽക്കുകയാണെന്ന് താലിബാൻ ഇന്നലെ പ്രഖ്യാപിച്ചു. വിമാനത്താവളത്തിന് ചുറ്റിലും താലിബാൻ കൂടുതൽ ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയാണ്.
വിമാനത്താവളം താലിബാൻ പൂർണമായി ഏറ്റെടുക്കുന്നതോടെ അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള അഫ്ഗാനികളുടെ ശ്രമം തടസപ്പെടും. ഇവരെ സംരക്ഷിക്കാൻ കാബൂളിൽ സുരക്ഷാ മേഖല ഒരുക്കാൻ യു. എൻ. രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കാൻ ബ്രിട്ടനും ഫ്രാൻസും തീരുമാനിച്ചു. കാബൂൾ വിമാനത്താവളത്തിന്റെ ഭാവി ചർച്ചചെയ്യാൻ തുർക്കി, ഖത്തർ, ജി 7 രാജ്യങ്ങൾ എന്നിവയുടെ ഉദ്യോഗസ്ഥർ ഇന്ന് സമ്മേളിക്കും. അമേരിക്കൻ പിന്മാറ്റം കഴിഞ്ഞാലുടൻ സിവിലിയൻ വിമാന സർവീസുകൾ അനുവദിക്കാൻ താലിബാനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. താലിബാനുമായി ചേർന്ന് വിമാനത്താവളം നിയന്ത്രിക്കാൻ തുർക്കിയും ഖത്തറും ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സുരക്ഷാ ഭീഷണി കാരണം തുർക്കി അതിന് തയ്യാറല്ലെന്നാണ് പുതിയ റിപ്പോർട്ട്.
ബ്രിട്ടൻ കാബൂളിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കി. സൈനികരും സിവിലിയന്മാരും അഫ്ഗാനികളും ഉൾപ്പെടെ 15,000ത്തോളം പേരെയാണ് ബ്രിട്ടൻ ഒഴിപ്പിച്ചത്. ബ്രിട്ടീഷ് അംബാസഡർ ലാരീ ബ്രിസ്റ്റോ ഉൾപ്പെടെ അവസാന സംഘം കയറിയ വിമാനം ഇന്നലെ ലണ്ടനിലെ റോയൽ എയർഫോഴ്സ് വിമാനത്താവളത്തിൽ ഇറങ്ങിയതോടെ അമേരിക്കയ്‌ക്കും മറ്റും ഒപ്പം ഇരുപതു വർഷം നീണ്ട അഫ്ഗാൻ സൈനിക ദൗത്യമാണ് ബ്രിട്ടൻ അവസാനിപ്പിച്ചത്. ദൗത്യം പൂർത്തിയാക്കിയ സൈനികരെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു.
ഇറ്റലിയും ഒഴിപ്പിക്കൽ പൂർത്തിയാക്കി. അയ്യായിരത്തോളം അഫ്ഗാൻകാരെയും ഇറ്റലി ഒഴിപ്പിച്ചു. ജർമ്മനി 4,000 പേരെയും ഒഴിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |