ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കടുംപിടുത്തത്തിനൊടുവിലാണ് ഡി.സി.സി പ്രസിഡന്റായി അഡ്വ. ബി. ബാബുപ്രസാദിന് നറുക്ക് വീണത്. ആദ്യഘട്ടത്തിൽ ബാബു പ്രസാദിനായിരുന്നു മുൻതൂക്കമെങ്കിലും അവസാനം കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്റെ നോമിനിയായ അഡ്വ. കെ.പി. ശ്രീകുമാർ പദവി ഉറപ്പിച്ചു. എന്നാൽ, വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ചെന്നിത്തല ഉറച്ചുനിന്നതോടെ ഹൈക്കമാൻഡ് വഴങ്ങി. ഇതോടെ സ്വന്തം തട്ടകത്തിൽ തന്റെ നോമിനിയെ ഡി.സി.സി പ്രസിഡന്റാക്കാനും രമേശിന് കഴിഞ്ഞു.
മുതുകുളം മണിഭവനത്തിൽ എസ്. ബാലകൃഷ്‌ണകുറുപ്പിന്റെയും എം.എൽ. ലതികാമ്മയുടെയും മകനാണ് ബാബുപ്രസാദ്. അവിവാഹിതനാണ്. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ബിരുദവും മുംബയ് സിദ്ധാർത്ഥ കോളേജിൽ നിന്ന് എൽ.എൽ.ബിയും പാസായി. മുതുകുളം കെ.വി. സംസ്‌കൃത ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.യു അംഗത്വമെടുത്തു. സ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി. 1974 - 75 ൽ സ്‌കൂൾ ചെയർമാൻ. തുടർന്ന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ നിന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബി.എ ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്ത് 1978 ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ പ്രവേശിച്ചു. 1980 ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് യൂണിയൻ ചെയർമാനായി. 1982ൽ കെ.എസ്.യു ആലപ്പുഴ ജില്ലാ സെക്രട്ടറിയും 1984 ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമായി. ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചു. 1994 വരെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1994 ൽ കെ.സി. വേണുഗോപാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
2000ൽ പി.പി തങ്കച്ചൻ കെ.പി.സി.സി പ്രസിഡന്റായപ്പോൾ കെ.പി.സി.സി നിർവാഹക സമിതിയംഗമായി. കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്റായ കമ്മിറ്റിയിലും നിർവാഹക സമിതിയംഗമായി തുടർന്നു. 2005 ൽ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായപ്പോൾ സെക്രട്ടറിയായി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്ന് വിജയിച്ചു. 98 സീറ്റുകൾ നേടി എൽ.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. 2011 ൽ രമേശ് ചെന്നിത്തലയ്ക്ക് മത്സരിക്കാൻ മത്സര രംഗത്തു നിന്ന് സ്വയം മാറിനിന്നു. 2012 ൽ കെ.സി.സി ജനറൽ സെക്രട്ടറിയായി. 2018 സെപ്തംബറിലെ പുനഃസംഘടനയിൽ വീണ്ടും കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. മുതുകുളത്തെ പി. പത്മരാജൻ ഗ്രന്ഥശാല ജനറൽ സെക്രട്ടറിയായും പത്മരാജൻ അനുസ്മരണ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു വരുന്നു. പി. പത്മരാജന്റെ പത്ത് സിനിമകളെ അവലംബിച്ച് സ്വപ്നങ്ങളുടെ അവകാശികൾ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |