പാലക്കാട്: കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായും പാർട്ടിയുമായുള്ള 50 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും രാജിതീരുമാനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിൽ ഗോപിനാഥ് പറഞ്ഞു. മറ്റൊരു പാർട്ടിയിലേക്കും പോകാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഈ നിമിഷം മുതൽ കോൺഗ്രസ് പ്രവർത്തകൻ അല്ലാതായിരിക്കുകയാണെന്നും ഗോപിനാഥ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിനെ തന്റെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കുമെന്നും അതിനാൽ തന്നെ ഭാവി നിലപാട് ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു പ്രവത്തകനെയും പാർട്ടി വിടാൻ പ്രേരിപ്പിക്കില്ലെന്നും ഒരു നേതാവിന്റെയും എച്ചിൽ നക്കുന്ന ശീലം തനിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു.
നേരത്തെ കോൺഗ്രസ് നേതാവ് അനിൽ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാമെന്ന് ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനകരമായ കാര്യമാണെന്നും ഗോപിനാഥ് പറഞ്ഞു. നിരവധി സ്ഥാനമാനങ്ങൾ പാർട്ടി നൽകിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാൻ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനിൽ അക്കരെ ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |