# മടകുത്താൻ നടപടിയില്ല
കുട്ടനാട്: മൂന്നരമാസം മുമ്പ് വീണ മട കുത്താത്തതിനാൽ കാവാലം കൃഷിഭവന് കീഴിലെ മംഗലം മാണിക്യമംഗലം കായലിലെ പുഞ്ചക്കൃഷി ഇക്കുറിയും പ്രതിസന്ധിയിൽ. കൃഷി വകുപ്പിന്റെ കലണ്ടർ പ്രകാരം നവംബർ 2ന് മുമ്പ് വിതച്ച് മാർച്ച് ആദ്യവാരം വിളവെടുപ്പ് പൂർത്തീകരിക്കണമെന്നാണ് കർഷകർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
എന്നാൽ മടകുത്തി വെള്ളം വറ്റിക്കുന്ന ജോലികൾ നടക്കാത്തതിനാൽ കൃഷിയിറക്കാൻ കഴിയാതെ പാടം തരിശിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കർഷകർ. ഇങ്ങനെ സംഭവിച്ചാൽ ഇക്കുറി കുട്ടനാട്ടിൽ നിന്നുള്ള നെല്ല് ഉത്പാദനത്തിൽ 3,000 ടണ്ണിന്റെ കുറവ് വരും. ഇതിന് പുറമെ നൂറ് കണക്കിന് കർഷകത്തൊഴിലാളികൾക്ക് ജോലിയും നഷ്ടപ്പെടും.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് പാടത്തിന്റെ പടിഞ്ഞാറേ ബണ്ടിന്റെ മുലയിൽ കഴിഞ്ഞ മേയ് 15നാണ് മടവീണത്. ബണ്ട് നിർമ്മിച്ച് കൃഷിയിറക്കാൻ കർഷകർ ഓടിനടക്കുമ്പോഴും അധികൃതർ കണ്ണടച്ചിരിപ്പാണ്.
ടെണ്ടർ നടപടികൾ വൈകുന്നു
കുട്ടനാട് എം.എൽ.എ തോമസ്.കെ. തോമസിന്റെ കത്തുൾപ്പെടെ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് കഴിഞ്ഞ ജൂൺ 6ന് നിവേദനം നൽകിയെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഇറിഗേഷൻ വകുപ്പ് എൻജിനിയർക്ക് നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാൽപ്പത്തൊമ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കുട്ടനാട് പാക്കേജ് ചീഫ് എൻജിനിയർക്ക് സമർപ്പിച്ചു. ഇതിന് എ.എസ് (അഡ്മിനിസ്‌ട്രേഷൻ സാങ്ഷൻ) ലഭിച്ചെങ്കിലും എഫ്.എസ് (ഫൈനാൻഷ്യൽ സാങ്ഷൻ) ലഭിക്കാത്തതാണ് ടെണ്ടർ നടപടികൾ വൈകിപ്പിക്കുന്നത്.
"
2020 നവംബർ 18ന് വീണ മട കുത്തിയ ഇനത്തിൽ 7.92 ലക്ഷം രൂപം കൃഷി വകുപ്പിൽ നിന്ന് ലഭിക്കാനുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |