ആലപ്പുഴ: പരീക്ഷ തുടങ്ങേണ്ടത് 9.30ന്. എന്നാൽ സമയം കഴിഞ്ഞ് അരമണിക്കൂറോളമായിട്ടും ചോദ്യപേപ്പറില്ല, അതേ സമയം രാവിലെ 9 മണി മുതൽ തന്നെ ചില അദ്ധ്യാപകർ വഴിയും സ്വകാര്യ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയും ചോദ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
ഹയർ സെക്കൻഡറി ഒന്നാം വർഷ മാതൃകാ പരീക്ഷയ്ക്കാണ് ആദ്യദിനം തന്നെ കാര്യങ്ങൾ പാളിയത്.
പരീക്ഷയുടെ ഒരു മണിക്കൂർ മുമ്പ് തന്നെ ചോദ്യ പേപ്പർ ഡി.എച്ച് എസ്. ഇ സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ രാവിലെ 9.30ന് ആരംഭിക്കുന്ന പരീക്ഷയുടെ ചോദ്യങ്ങൾ 9.50 വരെയും ഔദ്യോഗിക പോർട്ടലിൽ ലഭ്യമായിരുന്നില്ല.
ഒന്നര വർഷമായി സ്‌കൂൾ പോലും കാണാത്ത കുട്ടികൾക്ക് മതിയായ മുന്നൊരുക്കങ്ങൾ എടുക്കാതെ, തിരക്കിട്ട് നടത്തുന്ന പരീക്ഷകൾ പ്രഹസനമാണെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ മാരത്തൺ ശൈലിയിലാണ് മോഡൽ പരീക്ഷ നടത്തുന്നത്. നാലു ദിവസവും രാവിലെയും ഉച്ചയ്ക്കും പരീക്ഷയുണ്ട്. ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്ത് വീട്ടിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് പരീക്ഷ എഴുതുന്നത്. ഈ മാസം ആറിനാണ് പ്ലസ് വൺ പൊതുപരീക്ഷ ആരംഭിക്കുക. മോഡൽ പരീക്ഷയ്ക്കിടയിൽ വേണം കുട്ടികൾ സ്കൂളിലെത്തി ഹാൾ ടിക്കറ്റുകൾ വാങ്ങേണ്ടത്.
സംശയം തീർക്കാൻ പോലും സ്കൂളിലെത്താൻ അവസരമില്ലാതെ പൊതുപരീക്ഷ നേരിടേണ്ടി വരുന്നതിന്റെ ആശങ്ക കുട്ടികൾക്കിടയിൽ വ്യാപകമാണ്.
...........................
ഔദ്യോഗിക സംവിധാനത്തിന് വെളിയിലൂടെ ചോദ്യക്കടലാസ് പ്രചരിപ്പിക്കപ്പെട്ടത് ഗുരുതര വീഴ്ചയാണ്. തികച്ചും രഹസ്യസ്വഭാവത്തിലും കൃത്യതയോടെയും നടത്തേണ്ട പരീക്ഷകൾ നിരുത്തവാദപരമായാണ് നടത്തിയത്. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി എടുക്കണം
എസ്.മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ
....................................
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |