കൊച്ചി: തൃക്കാക്കര നഗരസഭയിൽ പണക്കിഴി വിവാദത്തിനിടെ വിജിലൻസ് നിർദേശത്തെ തുടർന്ന് സീൽ ചെയ്‌ത നഗരസഭാ ഓഫീസിൽ എത്തിയ ചെയർപേഴ്‌സൺ അജിതാ തങ്കപ്പനു നേരെ ക്യാബിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സീൽ ചെയ്‌ത ഓഫീസ് സ്വന്തം താക്കോലുപയോഗിച്ച് തുറന്നാണ് അജിത അകത്തുകയറിയത്. തുടർന്ന് ഓഫീസിലെ ഫയലുകൾ പരിശോധിച്ചു.
പൊലീസ് സ്ഥലത്തെത്തി സംഘർഷത്തിനിടെ ചെയർപേഴ്‌സണെ പുറത്തെത്തിച്ചു. ഇതിനിടെ യുഡിഎഫ് കൗൺസിലർമാർ സ്‌ത്രീകളുൾപ്പടെയുളളവരെ ആക്രമിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിഷേധിച്ചവരെ പൊലീസ് ബലം പിടിച്ച് പുറത്താക്കി.
തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സൺ കൗൺസിലർമാർക്ക് ഓണപുടവ നൽകിയതിനൊപ്പം കവറിൽ 10,000 രൂപ നൽകി എന്നതാണ് തൃക്കാക്കരയിൽ വിവാദത്തിനിടയായ സംഭവം. ചില കൗൺസിലർമാർ പണം തിരികെ നൽകിയ ശേഷം വിജിലൻസിൽ പരാതിപ്പെട്ടു. തുടർന്ന് ഓഫീസിലെ സിസിടിവി പരിശോധിക്കാനെത്തിയ വിജിലൻസ് സംഘത്തിന് മുറി തുറന്നുകൊടുക്കാതെ പൂട്ടിയ ശേഷം അജിതാ തങ്കപ്പൻ തിരികെപോയി. തുടർന്നാണ് വിജിലൻസ് നിർദ്ദേശത്താൽ നഗരസഭാ സെക്രട്ടറി ഓഫീസ് സീൽ ചെയ്‌തത്. എന്നാൽ സെക്രട്ടറിയ്‌ക്ക് ഇതിന് അധികാരമില്ലെന്നും തന്റെ താഴെയാണ് സെക്രട്ടറിയുടെ സ്ഥാനമെന്നും അറിയിച്ചാണ് അജിതാ തങ്കപ്പൻ ഇന്ന് ഓഫീസ് മുറിയിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |