കണ്ണൂർ: മഹാരാഷ്ട്രാ കോൺഗ്രസിലെ മലയാളി മുഖമാവുകയാണ് പയ്യന്നൂരിന്റെ സ്വന്തം ജോജോ തോമസ്. പുനഃസംഘടനയിൽ എം.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനമാണ് ജോജോ തോമസിന് കാത്തുവച്ചിരുന്നത്. എം.പി.സി.സി പ്രഖ്യാപിച്ച ലിസ്റ്റിലെ ഏക മലയാളിയും ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയുമാണ് ജോജോ.
ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരെ കൊണ്ടുപോകുന്ന ആദ്യ ശ്രമിക് ട്രെയിന്റെ സൂത്രധാരനായാണ് എം.പി.സി.സി സെക്രട്ടറിയായിരുന്ന ജോജോ ശ്രദ്ധ നേടിയത്. സ്വകാര്യ ആശുപത്രികളിലെ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചപ്പോൾ സഹായമെത്തിക്കാനും ജോജോ മുന്നിലുണ്ടായിരുന്നു. കേരളത്തിലേക്കു റോഡു മാർഗം യാത്ര തിരിച്ച ആയിരക്കണക്കിനു പേർക്ക് പാസടക്കമുള്ള സഹായങ്ങളെത്തിച്ചവരുടെ കൂട്ടത്തിലും ഇദ്ദേഹമുണ്ടായിരുന്നു.
മുംബയിൽ ഒ.എൻ.ജി.സി ബാർജ് അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയ രാഷ്ട്രീയ പ്രവർത്തകൻ ജോജോയായിരുന്നു. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ വേണ്ട നടപടികളും സ്വീകരിച്ചു. മഹാരാഷ്ട്രാ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള മോഡൽ പ്രവർത്തനത്തിലൂടെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിച്ചു. കേരള നിയമസഭ തിരഞ്ഞെടുപ്പിലും സജീവമായിരുന്നു.
തുടക്കം കെ.എസ്.യുവിൽ
സ്‌കൂൾ കാലം മുതൽ കെ.എസ്.യുവിന്റെ സജീവപ്രവർത്തകനായിരുന്നു ജോജോ തോമസ്. പയ്യന്നൂർ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കോളജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ദക്ഷിണ മുംബയ് കോൺഗ്രസ് ജില്ലാ സെക്രട്ടറി, മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 2011 മുതൽ 'അമ്മ" (ഓൾ മുംബയ് മലയാളി അസോസിയേഷൻ) എന്ന സംഘടനയുടെ സാരഥിയായി മുംബയ് മലയാളികളുടെ സാമൂഹിക സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ്. മുംബയ് മലയാളം മിഷൻ, കേരള സംഗീതനാടക അക്കാഡമി പശ്ചിമ മേഖലാകമ്മിറ്റി എന്നിവകളിലും അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |