കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഓക്സിജൻ വിതരണം നിലച്ചതോടെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്രെല്ലാ സർജറികളും മാറ്റി.
ഐ.സി.യുകളിലേക്കും വാർഡുകളിലേക്കും പെെപ്പ് ലെെൻ വഴിയുള്ള ഓക്സിജൻ വിതരണം ചൊവ്വാഴ്ച രാത്രി തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെയായപ്പോഴേക്കും പ്രതിസന്ധി രൂക്ഷമായി.
ആശുപത്രിയിലേക്ക് ഓക്സിജൻ ലഭ്യമാക്കുന്ന കമ്പനിയിലെ സാങ്കേതികപ്രശ്നമാണ് വിതരണം മുടങ്ങാനിടയാക്കിയതെന്നാണ് ആശുപത്രി ആധികൃതരുടെ വിശദീകരണം. വെെകിട്ട് കഞ്ചിക്കോട് നിന്ന് അത്യാവശ്യത്തിന് ഓക്സിജൻ എത്തിച്ചതോടെ തത്കാലത്തേക്ക് ആശ്വാസമായെന്നു മാത്രം. ഇന്ന് രാവിലെ വരെ ഒപ്പിക്കാനുള്ള ഓക്സിജനേ സ്റ്റോക്കുള്ളൂ. അടിയന്തര സാഹചര്യത്തിൽ ഇന്നലെ രണ്ടു സിലിൻഡർ ഉപയോഗിച്ച് പിടിച്ചുനിൽക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.
ഓക്സിജൻ ക്ഷാമം തീർത്തും പരിഹരിച്ചെങ്കിൽ മാത്രമെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ നടത്താനാവൂ. നിരവധി കൊവിഡ് ബാധിതരുള്ളതിനാൽ കൂടിയ അളവിൽ ഓക്സിജൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായി വരുന്നുണ്ട്. വൈകാതെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |