ഡി.ജി.പി സർക്കുലർ ഇറക്കണം
കൊച്ചി: 'എടാ', 'എടീ' വിളികൾ പൊതുജനത്തോടു വേണ്ടെന്നും മാന്യമായി പെരുമാറണമെന്നും പൊലീസിന് ഹൈക്കോടതിയുടെ താക്കീത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയും വ്യാപാരിയുമായ അനിലിനെയും മകളെയും പൊലീസ് അപമാനിച്ചെന്ന ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്.
പൊലീസിനു മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ല. പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. തെറ്റു ചെയ്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാനാണ് പൊലീസിന് അധികാരമുള്ളത്. മോശം പെരുമാറ്റം പൊതുജനങ്ങൾ സഹിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ പെരുകുന്നെന്ന് പരാതികൾ ഉയരുന്ന ഘട്ടത്തിലാണ് വിമർശനം. ചേർപ്പിലെ തന്റെ സ്ഥാപനത്തിലെത്തിയ എസ്.ഐ മകളോടു മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു.
നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തൃശൂർ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി. റിപ്പോർട്ടിൽ ചില പ്രശ്നങ്ങളുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാരനും മകളും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും തെളിവുകൾ ഹാജരാക്കിയില്ല. സംഭവം നടക്കുമ്പോൾ വ്യാപാര സ്ഥാപനം ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നോ? ലോക്ക് ഡൗൺ നിലവിലുണ്ടായിരുന്നോ? എന്നീ ചോദ്യങ്ങൾക്ക് റിപ്പോർട്ടിൽ മറുപടിയുണ്ടായില്ല. ചേർപ്പ് എസ്.ഐ മോശമായ ഭാഷയിൽ സംസാരിച്ചെന്ന ഹർജിക്കാരന്റെ പരാതിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമേയില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവി അധിക റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ആഗസ്റ്റ് 25 ന് നിർദ്ദേശിച്ചിരുന്നു. തുടർന്നു റിപ്പോർട്ട് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |