കോഴിക്കോട്: കോൺഗ്രസ് വെറും ആൾക്കൂട്ടമാണെന്ന ധാരണ തിരുത്തുംവിധം പാർട്ടിയെ സെമി കേഡർ ശൈലിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എമ്മിനെയോ ബി.ജെ.പിയെയോ മാതൃകയാക്കില്ല. സംഘടനാ പ്രശ്നങ്ങൾ ആറു മാസത്തിനകം പരിഹരിച്ചിരിക്കും. നേതാക്കളുടെ പരസ്യഅഭിപ്രായ പ്രകടനങ്ങളിൽ നിയന്ത്രണം അനിവാര്യമാണ്. മൈക്കിനു മുന്നിൽ എന്തും പറയാവുന്ന അവസ്ഥ പാടില്ല. കേരളത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എതിർപ്പൊന്നുമില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് അഖിലേന്ത്യ നേതൃത്വമാണ്. കേരളത്തിൽ മാത്രമായി തിരഞ്ഞെടുപ്പ് നടത്താനാവില്ല.
കോടികളുടെ മരംമുറിക്കലിന് എല്ലാ ഒത്താശയും ചെയ്ത ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ഫയൽ മുഖ്യമന്ത്രി മടക്കിയത് ആരെ ഭയന്നാണ്. ധർമ്മടം സഹോദരങ്ങളുമായെന്ന പോലെ മരംമുറിക്കൽ സഹോദരങ്ങളുമായുള്ള ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം. കേസിലെ പ്രതികൾ നീണ്ട കാലം ഒളിവിൽ തങ്ങിയത് എവിടെയാണെന്നും വ്യക്തമാക്കണം.പൊലീസിനെതിരെ സി.പി.ഐ നേതാവ് ആനി രാജ ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. തെറ്റ് ചെയ്യുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവരെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധം അശാസ്ത്രീയ വഴിയിലാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ പരിഹസിച്ച മുഖ്യമന്ത്രിക്ക് പിന്നീട് അതൊക്കെ ഉൾക്കൊള്ളേണ്ടി വന്നു.
ചെന്നിത്തലയുടെ പരാമർശത്തിൽ 'നോ കമന്റ്സ്'
കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും അതിനുനേരെ കണ്ണടച്ചിട്ടു കാര്യമില്ലെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പരാമർശത്തോട് പ്രതികരിക്കാൻ വി.ഡി. സതീശൻ തയ്യാറായില്ല. നോ കമന്റ്സ് എന്നായിരുന്നു മറുപടി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് ഇവിടെ സംഘടനാകാര്യങ്ങളിൽ അവസാനവാക്ക്. അദ്ദേഹം ചുമതലപ്പെടുത്തിയെങ്കിൽ മാത്രമേ ഞാൻ അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയൂ എന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |