അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക്
കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ മൂന്നുപേർ പിടിയിലായ സംഭവത്തിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് മാഫിയകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ബംഗളുരു , ഗോവ എന്നിവിടങ്ങളിൽ നിന്നാണ് പാർട്ടിക്കാവശ്യമായ ലഹരിവസ്തുക്കൾ എത്തിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
തഴുത്തല പേരയം മണിവീണ വീട്ടിൽ ഉമയനല്ലൂർ ലീന (33), കിളികൊല്ലൂർ കോതേത്ത് പ്രിയദർശിനി നഗറിൽ ആഷിയാന അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശ്രീജിത് (27), കൊല്ലം ആശ്രാമം കാവടിപ്പുറം പുത്തൻകണ്ടത്തിൽ വീട്ടിൽ ദീപു (26) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് പരിശോധനയ്ക്കിടെ ഫ്ളാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ആശ്രാമം സൂര്യമുക്ക് സ്വദേശിയായ ദീപുവും (28) എക്സൈസ് പിടിയിലായിട്ടുണ്ട്. എന്നാൽ, പരിക്കേറ്റ് ആശുപത്രിയിലായതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകക്കേസിലും നിരവധി ലഹരിമരുന്ന് കടത്തുകേസുകളിലും പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നാം നിലയിൽനിന്നുവീണ് പരിക്കേറ്റ ദീപുവിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചത്. എം.ഡി.എം.എയും കഞ്ചാവും കൈവശംവച്ചതിന് ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്. കേസിൽ എൻ.സി.ബിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രധാന പ്രതിയായ ചെന്നൈ സ്വദേശി ബ്ലെസെൻ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് കുറ്റപത്രംസമർപ്പിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയ ദീപു വീണ്ടും എക്സൈസ് പിടിയിലാകുകയായിരുന്നു. കൊല്ലം കേന്ദ്രീകരിച്ചുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ. അപ്പാർട്ട്മെന്റിലെ മറ്റു ചില താമസക്കാർക്കെതിരെയും അന്വേഷണം നടന്നുവരികയാണ്. ബുധനാഴ്ച വൈകിട്ട് ഫ്ലാറ്റിൽ നിന്ന് പാട്ടും നൃത്തവും അസഹ്യമായതോടെ സ്ഥലവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അസി.കമ്മിഷണർ റോബർട്ടിന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ നർക്കോട്ടിക് സ്ക്വാഡ് സി.ഐ എസ് .കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മൂന്നാംനിലയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ലഹരിയിലായിരുന്ന സംഘം എക്സൈസുകാരെ ആക്രമിക്കാനും ശ്രമിച്ചു. തൊട്ടുപുറകെയെത്തിയ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ പതറിയ സംഘം മയക്കുമരുന്ന്, ടോയ്ലറ്റിൽ നിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.
ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിൽ ഇവരുടെ സ്കൂട്ടറിൽനിന്ന് കഞ്ചാവും മറ്റും കണ്ടെത്തി. പിടിയിലായവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |