വെല്ലിംഗ്ടൺ: ന്യൂസിലാന്റിലെ സൂപ്പർ മാർക്കറ്റിൽ ഐസിസ് ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഭീകരൻ നടത്തിയ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാവിലെ ഒക്‌ലാന്റിലെ സൂപ്പർമാർക്കറ്റിലാണ് ആക്രമണം നടക്കുന്നത്. മാരകായുധങ്ങളുമായെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന ആളുകളെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അക്രമിയെ വെടിവച്ച് കൊന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓക്‌ലാന്റിൽ ലോക്‌ഡൗൺ ഏർപ്പെടുത്തിയതിനാൽ തിരക്ക് കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി.2011ൽ ന്യൂസിലാന്റിലെത്തിയ ശ്രീലങ്കൻ പൗരനാണ് ആക്രമണം നടത്തിയത്.
തീവ്രവാദ ബന്ധം സംശയിച്ചിരുന്ന ഇയാൾ കഴിഞ്ഞ ആറ് വർഷമായി ന്യൂസിലാന്റ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ 32 കാരനായ അക്രമി മുൻപും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത കേസിൽവിചാരണ നേരിട്ടിട്ടുണ്ടെന്നുവെന്നും മതിയായ തെളിവുകളില്ലാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നുവെന്നും രാജ്യത്തെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് സൂപ്പർമാർക്കറ്റിലെ ആളുകൾ പരിഭ്രാന്തരായി ഓടുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അപലപിച്ചു.
രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. ഈ സംഭവത്തിന് ഉത്തരവാദി ഒരു മതമല്ല, ഒരു സംസ്കാരമല്ല, ഏതെങ്കിലുമൊരു വംശമല്ല. വളരെ അപകടകരമായ ഒരു സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ഒരു മനുഷ്യനാണിത് ചെയ്തത്. അയാൾ മാത്രമാണ് ഇതിന് ഉത്തരവാദി
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |