കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സ്വർണക്കടത്ത് ബന്ധമുണ്ടെന്ന് സംശയിക്കുകയും വിമാനത്താവളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും ചെയ്ത കല്ലറ സ്വദേശി അൽ അമീൻ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രഹസ്യമായി വീട്ടിലെത്തിയ അൽ അമീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് അറിയിച്ചതനുസരിച്ച് കസ്റ്റംസ്, ഐ.ബി. സംഘങ്ങൾ പാങ്ങോട് പൊലീസ് സ്റ്റേഷനിലെത്തി അൽ അമീനെ ചോദ്യം ചെയ്തു.
ആഗസ്റ്റ് 13 നാണ് ദുബായിൽ നിന്നെത്തിയ പാങ്ങോട് പുലിപ്പാറ കുന്നിൽ വീട്ടിൽ അൽ അമീനെ (24 ) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കാണാതായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഭീഷണികളെ തുടർന്നാണ് ഒളിവിൽപ്പോയതെന്നാണ് സംശയിക്കുന്നത്. മൂന്ന് ക്യാപ്സ്യൂളുകളായി ഒരു കിലോയോളം സ്വർണം ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയതായി അന്വേഷണ സംഘത്തിന് ഇയാളിൽ നിന്ന് വിവരം ലഭിച്ചതായാണ് സൂചന. കൊണ്ടോട്ടി സ്വദേശി സാബിദ് എന്നയാളാണ് അൽ അമീനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുപോയത്. അൽ അമീനെ ഉപയോഗിച്ച് സ്വർണം കടത്തിയത് മഞ്ചേരി സംഘമാണ്. കൂടുതൽ തുക വാഗ്ദാനംചെയ്തതോടെ അൽ അമീൻ കൊണ്ടോട്ടി സംഘത്തോടൊപ്പം പോകുകയായിരുന്നു. മഞ്ചേരി സംഘം അൽ അമീന്റെ വീട്ടിലെത്തി ബഹളംവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഇയാൾ കൊണ്ടോട്ടി സംഘത്തോടൊപ്പംഒളിവിൽക്കഴിയാൻ തീരുമാനിക്കുകയായിരുന്നു.
സ്വർണം വില്പന നടത്തിയ ശേഷം തുക നൽകാമെന്നായിരുന്നു സാബിദിന്റെ വാഗ്ദാനം.എന്നാൽ, വാഗ്ദാനം ചെയ്ത കമ്മിഷൻ ഇതുവരെ അൽ അമീന് കിട്ടിയിട്ടില്ലെന്നാണ് സൂചന. അൽ അമീനെ കാണാതായതിന് രജിസ്റ്റർ ചെയ്ത മാൻമിസിംഗ് കേസ് മാത്രമാണ് വലിയതുറ പൊലീസ് അന്വേഷിക്കുന്നതെന്ന് അസി.കമ്മിഷണർ പൃഥ്വിരാജ് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളതിനാൽ നിയമോപദേശം തേടിയശേഷം കേന്ദ്ര ഏജൻസികളെ വിവരമറിയിക്കുകയായിരുന്നു. സാബിദിന്റെയും അൽ അമീന് ഒപ്പമുണ്ടായിരുന്നവരുടെയും ഫോൺവിളികളും മറ്റു വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.അൽ അമീൻ കേരള - കർണാടക അതിർത്തിപ്രദേശങ്ങളിൽ ഒളിവിൽ കഴിയുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഇയാൾ മാറിമാറി ഒളിവിൽക്കഴിയുകയായിരുന്നു. പൊലീസ് പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് രഹസ്യമായി വീട്ടിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |