പത്തനംതിട്ട: കൊവിഡ് ചികിത്സയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നേരിടേണ്ടിവന്നത് ലൈംഗിക അതിക്രമം. പത്തനംതിട്ടയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. സെപ്‌തംബർ ഒന്നിന് ഇവിടെ താൽക്കാലിക ജീവനക്കാരനായ ചെന്നീർക്കര സ്വദേശി ബിനു 16കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.
പെൺകുട്ടിയെ പരിചയപ്പെട്ട ബിനു സൗഹൃദം നടിച്ച ശേഷം അശ്‌ളീല ചുവയോടെ സംസാരിക്കുകയും മോശമായ തരത്തിൽ ശരീരത്തിൽ സ്‌പർശിക്കുകയും ചെയ്‌തുവെന്നാണ് പെൺകുട്ടി അറിയിച്ചത്.
ഓഗസ്‌റ്റ് 27ന് കൊവിഡ് പോസിറ്റീവായി ചികിത്സയ്‌ക്കെത്തിയതാണ് പെൺകുട്ടി. സെപ്‌തംബർ രണ്ടിന് കൊവിഡ് നെഗറ്റീവായ ശേഷം ഡിസ്‌ചാർജ് ചെയ്‌ത് സ്വന്തം വീട്ടിൽ പോകുന്നതിന് പകരം അടുത്ത സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. ആശുപത്രി അധികൃതർ ഓട്ടോയിൽ കയറ്റി അയക്കുകയായിരുന്നു.
റാന്നിയിലുളള സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കാണാതായതോടെ അമ്മ പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് അന്വേഷണം നടത്തിയപ്പോൾ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തി. തുടർന്ന് വിശദമായ കൗൺസിലിംഗിനും ചോദ്യം ചെയ്യലിനും ശേഷമാണ് തനിക്ക് നേരിട്ട ദുരനുഭവം പൊലീസിനോട് പെൺകുട്ടി അറിയിച്ചത്. പെൺകുട്ടി അറിയിച്ചതനുസരിച്ച് പൊലീസ് ബിനുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |