കോഴിക്കോട്: നിപ ബാധിച്ച് 12 വയസുകാരൻ മരണമടഞ്ഞ കോഴിക്കോട്ട് ചാത്തമംഗലം മുന്നൂരിൽ കേന്ദ്ര സംഘം സന്ദർശിക്കുന്നു. ചാത്തമംഗലം മുന്നൂരിലെ തെങ്ങുകയറ്റ തൊഴിലാളിയുടെ മകനാണ് നിപ ബാധിച്ച് മരിച്ചത്. മസ്‌തിഷ്ക ജ്വര ലക്ഷണത്തോടെ ചികിത്സയിലിരുന്ന കുട്ടി നിപ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം മരണമടഞ്ഞു.
രോഗ ഉറവിടം വ്യക്തമാകാത്ത സ്ഥിതിക്ക് ഇവിടം സന്ദർശിക്കുന്ന സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ സംഘം കുട്ടി റംബൂട്ടാൻ കഴിച്ചയിടത്ത് നിന്നും സാമ്പിളെടുത്തു. അടുത്തുളള ജില്ലകളായ മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലും ജാഗ്രത തുടരുകയാണ്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതസംഘം കോഴിക്കോട് ക്യാംപ് ചെയ്‌ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗ മേധാവികളുടെയും യോഗം പ്രിൻസിപ്പൽ വിളിച്ചു. ആരോഗ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
രണ്ടാഴ്‌ച മുൻപാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ട് തുടങ്ങിയത്. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച ശേഷം രോഗം രൂക്ഷമായതോടെ സെപ്‌തംബർ ഒന്നിന് മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് രോഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിക്കവെ ഇന്ന് പുലർച്ചെ 4.30ന് കുട്ടി മരണമടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |