കൊച്ചി: പൈൽസ് രോഗികളിൽ ശസ്ത്രക്രിയ വരെ നടത്തിയ വ്യാജ ഡോക്ടറെ കസ്റ്റഡിയിലെടുക്കാൻ സിറ്റി പൊലീസ് നീക്കം ഊർജിതമാക്കി. ഇടപ്പള്ളി ബൈപ്പാസിലെ അൽ ഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫിനെയാണ് പൊലീസ് തിരയുന്നത്. ഇയാളുടെ വ്യാജചികിത്സയ്ക്ക് ഇരയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായവർ നൽകിയ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തിരുന്നു. 2017ൽ മുൻകൂർ ജാമ്യ ഹർജി നൽകിയ ശേഷം ഇയാൾ ഒളിവിൽ പോയി.
പിടികൂടാൻ പിന്നെ പൊലീസും ശുഷ്‌കാന്തി കാട്ടിയില്ല. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യഹർജി എറണാകുളം സെഷൻസ് കോടതി തള്ളിയതോടെയാണ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ സിറ്റി പൊലീസ് നീക്കം ആരംഭിച്ചത്.
ചാനലുകളിലും പത്രങ്ങളിൽ വമ്പൻ പരസ്യങ്ങൾ നൽകിയാണ് കേരളത്തിലെമ്പാടുനിന്നും രോഗികളെ ആകർഷിച്ചിരുന്നത്. പൈൽസിന് മാത്രമായിരുന്നു ഏഴുനില ആഡംബര ആശുപത്രിയായ അൽ ഷിഫയിൽ ചികിത്സ.
ഹോമിയോപ്പതി ഡോക്ടറാണെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ (ഐ.എം.എ) അടക്കം നടത്തിയ അന്വേഷണത്തിൽ ഷാജഹാന് മെഡിക്കൽ ബിരുദമോ രജിസ്‌ട്രേഷനോ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
നിരവധി കേസുകൾ ഷാജഹാനെതിരെ നിലവിലുണ്ട്. തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നിന്ന് രജിസ്‌ട്രേഷൻ നേടുന്നതിന് അദ്ദേഹം മറ്റൊരു ഡോക്ടറുടെ അംഗത്വം ഉപയോഗിക്കുകയും ആശുപത്രി നടത്തിപ്പിനായി ഉപയോഗിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. ജനകീയ സമരത്തെ തുടർന്ന് 2017 ഒക്ടോബർ 21ന് ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു.
തൃശൂർ സ്വദേശിനിയാണ് ചികിത്സപിഴവ് ചൂണ്ടിക്കാട്ടി ഷാജഹാനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. ഇയാളുടെ ആശുപത്രിയിൽ പൈൽസ് ചികിത്സയ്ക്കായി എത്തിയ ഇവർക്ക് ചികിത്സാ പിഴവ് മൂലം നഗരത്തിലെ മറ്റൊരു പ്രമുഖ ആശുപത്രിയിൽ നിന്നും തൃശൂരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തുടർചികിത്സ തേടേണ്ടിവന്നു. ഈ ആശുപത്രികളിലെ ചികിത്സയ്ക്കിടെ പൈൽസിന് ചികിത്സ ചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞു.
ചികിത്സയ്‌ക്കെന്ന പേരിൽ വിദേശീയർക്ക് നിരവധി മെഡിക്കൽ വിസകൾ നൽകിയിട്ടുണ്ടെന്നും ഇതിൽ സമഗ്ര അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായായാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നുമാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |