പൂവാർ: കൊവിഡ് രോഗ വ്യാപനത്തെ തുടർന്ന് കഥാപ്രസംഗ കലാകാരന്മാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. കാഥികൻ മാത്രമല്ല അദ്ദേഹത്തോടൊപ്പം വേദിയിലെത്തുന്ന മറ്റ് കലാകാരന്മാരുടെ ജീവിതവും ദുരിതത്തിലായി. ഉത്സവപ്പറമ്പുകളിലും ആഡിറ്റോറിയങ്ങളിലും മറ്റ് കലാ പ്രകടനങ്ങൾക്കൊപ്പം മികച്ച് നിന്നിരുന്ന ഒരു കലാരൂപമാണ് കഥാപ്രസംഗം. സംഗീതവും കഥയും പ്രസംഗവും ഒത്തുചേരുന്ന ഒരു കലാപ്രകടനം. ആസ്വാദകരുടെ ഹൃദയം കീഴടക്കി മുന്നോട്ട് കുതിച്ചിരുന്ന കഥാപ്രസംഗ കലാകാരന്മാർ വേദി കണ്ടിട്ട് കാലങ്ങളായി. കൊവിഡും ലോക്ക്ഡൗണും ഇവരുടെ ജീവിതവും ലോക്കാക്കി. ഇത്തരത്തിൽ നൂറ് കണക്കിന് കലാ പ്രവർത്തകരാണ് തെക്കൻ കേരളത്തിൽ മാത്രം ദുരിതത്തിലായിരിക്കുന്നത്. കഥാപ്രസംഗ വേദിയിലെത്തുന്ന കാഥികന് പുറമെ ഹാർമോണിയം, തബല, വയലിൻ, ക്ലാർനറ്റ്, ഗിറ്റാർ തുടങ്ങിയ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും കൂട്ടത്തിലുണ്ട്. കുടുംബം പുലർത്താൻ മാർഗ്ഗം യാതൊന്നുമില്ലാതെ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ് ഇവരിൽ പലരും. കൊവിഡ് കാലം വരുത്തിയ ദുരിതം മാറാൻ ഇനിയെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് സൈമൺ കുമാാറിനെ പോലുള്ള കാഥികർ ചോദിക്കുന്നത്.
കഥകളിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരംഭിച്ച കലാരൂപമായ നാടകം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് കഥാപ്രസംഗമായിരുന്നു. കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളിൽ മറ്റ് കലാ സാഹിത്യ രൂപങ്ങൾ വഹിച്ച പങ്കിനോടൊപ്പം കഥാപ്രസംഗത്തിനും അർഹമായ സ്ഥാനമുണ്ട്.
**വില്ലനായി കൊവിഡ്
പ്രതിവർഷം നൂറോളം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചിരുന്ന ഇവർക്ക് കൊവിഡിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും സമ്മാനിച്ചത് ദുരിതം മാത്രമാണ്. ഇനി വരാനിരിക്കുന്ന മൂന്നാം ഘട്ടത്തെ കുറിച്ച് ചിന്തിക്കാൻപേലും ഇവർക്ക് പേടിയാണ്.
** ദുരിതത്തിലായത്..... ഹാർമോണിയം, തബല, വയലിൻ, ക്ലാർനറ്റ്, ഗിറ്റാർ തുടങ്ങിയവ ഉപയോഗിക്കുന്നവർ
*ഒരു കഥ സ്റ്റേജിൽ അവതരിപ്പിക്കാൻ നീണ്ട നാളുകളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്
*വർഷങ്ങളോളം ഈ കലാരംഗത്ത് സജീവമായിരുന്നവർക്ക് മറ്റ് തൊഴിൽ രംഗങ്ങളും അന്യം
*പട്ടിണിയിലേക്ക് കൂപ്പുകുത്തി കലാകാരന്മാരുടെ കുടുംബങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |